"നമ്മുടെ ആളുകൾ എന്നു പറഞ്ഞാൽ ആരാണ്? ബിജെപിയല്ല"; കൗൺസിലറുടെ മരണത്തിൽ വിചിത്രവാദവുമായി മുരളീധരൻ

വി മുരളീധരൻ
തിരുവനന്തപുരം: തിരുവനന്തപുരം തിരുമല കൗൺസിലറും ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്ന കെ അനിൽകുമാറിന്റെ ആത്മഹത്യാക്കുറിപ്പിൽ വിചിത്രവാദവുമായി വി മുരളീധരൻ. നമ്മുടെ ആൾക്കാരെ സഹായിച്ചു എന്നുള്ള ആത്മഹത്യാക്കുറിപ്പിലെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് അത് ബിജെപിയെക്കുറിച്ചല്ല, സഹകരണസംഘത്തിലെ അംഗങ്ങളെക്കുറിച്ചാണെന്നാണ് മുരളീധരൻ മറുപടി പറഞ്ഞത്.
"നമുക്ക് തിരിച്ചുപിടിക്കാൻ ധാരാളം തുകയുണ്ട്. നമ്മുടെ ആൾക്കാരെ സഹായിച്ചു. മറ്റ് നടപടികൾക്കൊന്നും പോകാതെ പല അവധി പറഞ്ഞ തിരിച്ചടയ്ക്കാൻ കാലതാമസമുണ്ടാക്കി. വല്ലാതെ മാനസിക ആഘാതം നേരിടുകയാണ്. ഇപ്പോൾ എന്നെ എല്ലാവരും ഒറ്റപ്പെടുത്തുകയാണ്." - ഇങ്ങനെയാണ് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരിക്കുന്നത്.
"തിരിച്ചടയ്ക്കും എന്നുള്ള പ്രതീക്ഷയിലാണ് സഹകരണസംഘത്തിലെ അംഗങ്ങൾക്ക് വായ്പ കൊടുക്കുന്നത്. വായ്പ എടുക്കുന്നവരെ അദ്ദേഹം നമ്മുടെ ആൾക്കാർ എന്ന് പറയുന്നതിൽ എന്താണ് തെറ്റ്? ആത്മഹത്യാക്കുറിപ്പിൽ ബിജെപിയില്ലല്ലോ. ഒരു ജനപ്രതിനിധി നമ്മുടെ ആളുകൾ എന്ന് പറഞ്ഞാൽ ബിജെപിക്കാരെ കുറിച്ച് മാത്രമല്ല." - മുരളീധരൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകി.
ബിജെപി നേതൃത്വം നൽകുന്ന തിരുവനന്തപുരം ജില്ലാ ഫാം ടൂര്‍ സഹകരണ സംഘത്തിലെ സാമ്പത്തിക ബാധ്യതയെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് അനിൽകുമാർ കൗൺസിലർ ഓഫീസിൽ ജീവനൊടുക്കിയത്. സംഘത്തിന് ആറുകോടിയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്നും ബിജെപി നേതൃത്വം സഹായിച്ചില്ലെന്നും അനിൽകുമാറിന്റെ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.









0 comments