ഷാജൻ സ്കറിയ മുതൽ ദാവൂദ് വരെ; വിദ്വേഷ പ്രചാരകരെ ചേർത്തുപിടിച്ച് സതീശൻ

തിരുവനന്തപുരം: സമൂഹത്തിൽ ഭിന്നിപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന മാധ്യമപ്രവർത്തകര്‍ക്കുള്ള പിന്തുണ ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുസ്ലീം മതവിശ്വാസികൾക്കെതിരെ നിരന്തരം വിഷപ്രചരണം നടത്തുന്ന യൂടൂബർ ഷാജൻ സ്കറിയയെ മുതൽ മതരാഷ്ട്രവാദം ഉന്നയിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ മീഡിയാ വൺ മേധാവി സി ദാവൂദിനെ വരെ ചേർത്തുനിർത്തുകയാണ് സതീശൻ.
സിപിഐ എം നേതാവും വണ്ടൂർ മുൻ എംഎൽഎയുമായിരുന്ന എൻ കണ്ണനെതിരെ വർഗീയ ലക്ഷ്യത്തോടെ നുണപ്രചരണം നടത്തിയ ദാവൂദിനെതിരായ പ്രതിഷേധങ്ങളെ എതിർത്താണ് സതീശൻ ഇന്ന് രംഗത്തെത്തിയത്. സിപിഐ എമ്മിനെതിരായി ഒരു വാർത്തയും എഴുതാൻ പാടില്ലെന്ന സ്ഥിതിയായിരിക്കുകയാണെന്നായിരുന്നു സതീശന്റെ പരാതി.
ഷാജൻ സ്കറിയ, സി ദാവൂദ്, വി ഡി സതീശൻ
തീവ്രവാദ സംഘടനയായ എൻഡിഎഫിനെ കുറിച്ച് നിയസഭയിൽ എൻ കണ്ണൻ പറഞ്ഞ കാര്യങ്ങൾ മലപ്പുറം ജില്ലയെ കുറിച്ചാണെന്ന മട്ടിൽ വളച്ചൊടിക്കുകയായിരുന്നു മീഡിയാ വൺ മാനേജിങ് എഡിറ്റർ ദാവൂദ് ചെയ്തത്. ചാനലിലെ പരിപാടിയിലാണ് ജമാഅത്തെ ഇസ്ലാമി പരമാധികാര സഭയായ ശൂറ കൗൺസിൽ അംഗം കൂടിയായ ദാവൂദ് നുണ പടച്ചുണ്ടാക്കിയത്. മലപ്പുറം ജില്ലയിൽ ക്രിസ്മസ് നക്ഷത്രങ്ങൾ വിൽക്കാൻ കഴിയുന്ന അന്തരീക്ഷമില്ലെന്നും ശബരിമലക്ക് പോകുന്നവർക്കുള്ള കറുത്ത മുണ്ട് വിൽക്കാൻ സമ്മതിക്കുന്നില്ലെന്നും കണ്ണൻ നിയമസഭയിൽ പ്രസംഗിച്ചുവെന്നാണ് ദാവൂദ് പറഞ്ഞത്. എന്നാൽ മത തീവ്രവാദ സംഘടനകളുടെ പ്രവർത്തനത്തെക്കുറിച്ചാണ് കണ്ണൻ നിയമസഭയിൽ 1999 മാർച്ച് 23ന് സബ്മിഷൻ ഉന്നയിച്ചത്. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിക്കാനുള്ള എൻഡിഎഫിന്റെ നീക്കങ്ങൾ ചൂണ്ടിക്കാട്ടുകയായിരുന്നു എൻ കണ്ണൻ.
എൻഡിഎഫിനെ പരാമർശിച്ച് എൻ കണ്ണൻ 1999 മാർച്ച് 23ന് നിയമസഭയിലുന്നയിച്ച സബ്മിഷൻ
ഇതിനെയാണ് സിപിഐ എം വിരുദ്ധത കത്തിച്ച് വർഗീയ ആയുധമാക്കാൻ ജമാഅത്തെ ഇസ്ലാമി ചാനൽ ശ്രമിച്ചത്. ഈ നീക്കത്തെ സിപിഐ എം തുറന്നുകാട്ടുകയും പരസ്യപ്രതിഷേധം നടത്തിയതുമാണ് സതീശനെ ചൊടിപ്പിച്ചത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലുൾപ്പെടെ യുഡിഎഫിനെ പിന്തുണച്ച ജമാഅത്തെ ഇസ്ലാമിയെ സംരക്ഷിക്കുകയായിരുന്നു സതീശൻ ചെയ്തത്. ജമാഅത്തെ ഇസ്ലാമി വർഗീയവാദികളോ മതരാഷ്ട്രവാദികളോ അല്ലെന്നും സതീശൻ പരസ്യമായി ന്യായീകരിച്ചിരുന്നു. വരുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പിലുൾപ്പെടെ ജമാഅത്തെ ഇസ്ലാമി യുഡിഎഫിന്റെ ഭാഗമായി മത്സരിക്കുമെന്ന സൂചനകൾ വരുന്നതിനിടെയാണ് സംഘടനയുടെ മാധ്യമമേധാവിക്കായി പ്രതിപക്ഷ നേതാവ് വാദിക്കുന്നത്.
Related News
മുൻപ്, മുസ്ലീം മതസ്ഥർക്കെതിരെ വ്യാജവാർത്തകളും വിദ്വേഷ പ്രചരണങ്ങളും നടത്തുന്ന മറുനാടൻ മലയാളി യൂടൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്ക് പിന്തുണയുമായും സതീശൻ രംഗത്തെത്തിയിരുന്നു. വ്യാജവും വർഗീയവുമായ വാർത്തകൾ സൃഷ്ടിക്കുന്ന ഷാജനെതിരെ കേസെടുക്കുമ്പോൾ സർക്കാരിനെ വിമർശിക്കുകയായിരുന്നു സതീശൻ. വിവിധ സ്റ്റേഷനുകളിലായി അപകീർത്തി, ജാത്യാധിക്ഷേപ കേസുകളും നേരിടുന്ന ഷാജൻ സ്കറിയയെ ഇഫ്താർ വിരുന്നിനുൾപ്പെടെ ക്ഷണിച്ചാണ് പ്രതിപക്ഷനേതാവ് കൂറ് തെളിയിച്ചത്. സംഘപരിവാർ പ്രൊപ്പഗാണ്ട പ്രചരിപ്പിക്കുന്ന ഷാജൻ സ്കറിയയെയും മതമൗലികവാദം ഉന്നയിക്കുന്ന സി ദാവൂദിനെയും ഒരേപോലെ സംരക്ഷിച്ച് രാഷ്ട്രീയനേട്ടം കൊയ്യാനാണ് സതീശന്റെ ശ്രമം.









0 comments