പാകിസ്ഥാൻ തെമ്മാടി രാജ്യം: യുഎന്നിൽ രൂക്ഷ വിമർശനവുമായി ഇന്ത്യ

ന്യൂഡൽഹി: പാകിസ്ഥാനെ 'തെമ്മാടി രാജ്യം' എന്ന് ഇന്ത്യ. ഭീകരവാദികളെ സഹായിച്ചു എന്ന പാകിസ്ഥാന്റെ കുറ്റസമ്മതത്തിൽ അതിശയമില്ലെന്നും ഇന്ത്യ യുഎന്നിൽ പറഞ്ഞു.യുഎന്നിൽ ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധിയായ യോജ്‌ന പട്ടേല്ലാണ് പാകിസ്ഥാനെ ഇത്തരത്തിൽ വിശേഷിപ്പിച്ചത്.അതേസമയം, പഹൽഗാം അക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരിനു പുറത്തു നിന്നുള്ളവരുടെ സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം നൽകി. കാശ്മീർ പൊലീസിനും ഇന്റലിജൻസ് ഏജൻസുകൾക്കുമാണ് നിർദ്ദേശം ലഭിച്ചത്.
‘‘ഭീകരവാദ സംഘങ്ങൾക്കു പണം നൽകുകയും പിന്തുണ നൽകുകയും പരിശീലനം കൊടുക്കുകയും ചെയ്യുന്ന പാക്കിസ്ഥാന്റെ ചരിത്രത്തെക്കുറിച്ച് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് ടെലിവിഷൻ അഭിമുഖത്തിൽ ഏറ്റുപറയുന്നത് ലോകം മുഴുവൻ കണ്ടു. ഈ ഏറ്റുപറച്ചിൽ ആരെയും അദ്ഭുതപ്പെടുത്തുന്നില്ല. ലോകത്തു ഭീകരവാദത്തിന് ഇന്ധനം പകരുന്ന ഒരു തെമ്മാടി രാഷ്ട്രമാണു പാക്കിസ്ഥാനെന്ന് അതിലൂടെ തുറന്നുകാട്ടപ്പെടുകയാണ്’’– യോജ്‍ന പട്ടേൽ പറഞ്ഞു.
ഭീകരവാദത്തിന് ഇരകളായവർക്കു സുരക്ഷിതമായ സാഹചര്യം ഒരുക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള വിക്ടിംസ് ഓഫ് ടെററിസം അസോസിയേഷൻ നെറ്റ്‌വർക്കിന്റെ രൂപീകരണവേളയിലായിരുന്നു പാക്കിസ്ഥാനെതിരെ യോജ്‌ന പട്ടേൽ രൂക്ഷവിമർശനം ഉന്നയിച്ചത്. ഭീകരപ്രവർത്തനങ്ങളോട് സഹിഷ്ണുത പാടില്ലെന്ന രാജ്യാന്തര സമൂഹത്തിന്റെ നയം വ്യക്തമാണെന്നു പറഞ്ഞ യോജ്‌ന പട്ടേൽ പഹൽഗാം ആക്രമണത്തിനു പിന്നാലെ ഇന്ത്യയ്ക്കു നൽകിയ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും രാജ്യാന്തര സമൂഹത്തിനു നന്ദി പറഞ്ഞു.









0 comments