യുഡിഎഫ് പത്രം പേടിക്കേണ്ട ; തദ്ദേശ വികസനസദസ്സ് ജനങ്ങളുമായി സംവദിക്കാൻ

തിരുവനന്തപുരം
പ്രാദേശിക തലത്തിൽ വികസന ആശയം കണ്ടെത്താനും ജനാഭിപ്രായം രൂപപ്പെടുത്താനുമായി സംഘടിപ്പിക്കുന്ന വികസന സദസ്സുകളിലും രാഷ്‌ട്രീയം കലർത്താൻ യുഡിഎഫ് അനുകൂല പത്രത്തിന്റെ ശ്രമം. തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫിന്റെ ഒരുക്കമാണിതെന്നാണ് പത്രത്തിന്റെ പരിഹാസം. സെപ്‌തംബർ 20മുതൽ ഒക്‌ടോബർ 20വരെയാണ് പ്രാദേശിക സർക്കാരുകളായ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ തലങ്ങളിൽ വികസന സദസ് നടക്കുക. പഞ്ചായത്തുകളിൽ 250 മുതൽ 350 പേരെയും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും 750 മുതൽ 1,000 പേർ വരെയും പങ്കാളികളാകും. ചെലവ് കണ്ടെത്താൻ ഭരണപരമായ നിർദേശവും സർക്കാർ നൽകിയിട്ടുണ്ട്.
തദ്ദേശ സ്ഥാപനത്തിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശിപ്പിക്കും. അതിദാരിദ്ര്യ നിർമാർജനം, ലൈഫ് മിഷൻ, ഹരിതകർമ സേനാംഗങ്ങൾ എന്നിവയിൽ പങ്കാളികളായവരെ ആദരിക്കും. അതിദാരിദ്ര്യ നിർമാർജനം, മാലിന്യമുക്ത നവകേരളം തുടങ്ങിയവയുടെ നേട്ടങ്ങളും പ്രവർത്തനങ്ങളും സെക്രട്ടറിമാർ അവതരിപ്പിക്കും. പൊതുജനാഭിപ്രായം സ്വീകരിക്കാൻ ഓപ്പൺ ഫോറവും നടത്തും. ഇവ വികസന പദ്ധതികളിൽ ഉൾപ്പെടുത്തും. തദ്ദേശ സ്ഥാപന വികസന നേട്ടങ്ങളുടെ പ്രദർശനവും കെ സ്മാർട്ട് സേവനങ്ങൾ ലഭ്യമാക്കുന്ന ക്ലിനിക്കും സംഘടിപ്പിക്കും. യുഡിഎഫ് ഭരണത്തിലുള്ള തദ്ദേശസ്ഥാപനങ്ങളിലും വികസനസദസ്സുകൾ ചേർന്ന് നിർദേശം തയ്യാറാക്കും. വികസന പ്രവർത്തനങ്ങളിൽ കുറേക്കൂടി ജനാഭിലാഷം ഉൾപ്പെടുത്താൻ ഇത് സഹായിക്കും. ഇതിനെയാണ് തെറ്റായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത്.









0 comments