പേവിഷബാധയേറ്റ് അരിമ്പൂരിൽ മൂന്ന് പശുക്കൾ ചത്തു

അരിമ്പൂർ : തൃശൂര്‍ അരിമ്പൂരിൽ കുറുനരി ആക്രമണത്തിൽ പേവിഷ ബാധയേറ്റ് മൂന്ന് പശുക്കൾ ചത്തു. കൈപ്പിള്ളി വീട്ടിൽ സിദ്ധാർത്ഥൻ്റെ രണ്ടുപശുക്കളും കിഴക്കുപുറത്ത് ഉണ്ണികൃഷ്ണൻ്റെ ഒരു പശുവുമുൾപ്പടെ മൂന്ന് പശുക്കളുമാണ് ചത്തത്. ഓരോ പശുവിനും അമ്പതിനായിരം രൂപ വിലവരുന്ന പശുക്കളാണ് കുറുനരിയുടെ ആക്രമണത്തിൽ കടിയേറ്റ് പേ ഇളകി ചത്തുവീണത്. മൂന്ന് ദിവസം മുമ്പ് വൈകീട്ട് അഞ്ചു മണിയോടെയാണ് പശുക്കൾക്ക് കടിയേറ്റത്. ഉടനെ പഞ്ചായത്തിലെ മൃഗഡോക്ടർ വീടുകളിൽ എത്തി പേവിഷക്കുള്ള നാല് കുത്തിവെപ്പ് നടത്തിയെങ്കിലും തിങ്കളാഴ്ച്ച രാവിലെയോടെ ചത്തുവീഴുകയായിരുന്നു. സിദ്ധാർത്ഥൻ കഴിഞ്ഞ 35 വർഷമായി ക്ഷീര കർഷകനാണ്. നല്ല ക്ഷീരകർഷകനുള്ള അവാർഡ് ഉൾപ്പെടെ കരസ്ഥമാക്കിയ ഇദ്ദേഹത്തിൻ്റെ ഉപജീവനമാർഗ്ഗമാണ് അടഞ്ഞത്.
ഉണ്ണികൃഷ്ണൻ കഴിഞ്ഞ 13 വർഷമായി ക്ഷീര കർഷകനാണ്. ഇവരെല്ലാം ക്ഷീരസംഘങ്ങളിൽ ദിവസേന പാൽ അളക്കുന്നവരുമാണ്. പശുക്കൾ ചത്തതോടെ വലിയ സാമ്പത്തീക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കർഷകർക്കുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കാൻ ദുരന്തനിവാരണ വിഭാഗത്തോട് ആവശ്യപ്പെടുമെന്ന് പഞ്ചായത്ത് ഭരണാധികാരികൾ പറഞ്ഞു.
സംഭവത്തെ തുടർന്ന് പ്രസിഡൻ്റ് സ്മിത അജയകുമാർ, വൈസ് പ്രസിഡൻ്റ് സി ജി സജീഷ്, വാർഡ് അംഗം കെ കെ ഹരിദാസ് ബാബു, വെററിറിനറി ഡോക്ടർമാരായ രാധികശ്യാം, അലക്സ്. എന്നിവർ വീടുകളിൽ എത്തി നടപടികൾക്ക് നേതൃത്വം നൽകി.









0 comments