print edition ആനന്ദിന്റെ പണം തട്ടിയതും ആർഎസ്‌എസ് സഹകരണ സംഘം

തിരുവനന്തപുരം: ആർഎസ്‌എസ് നേതാവ് ആനന്ദ് കെ തമ്പിയുടെ പണം തട്ടിയത് ആർഎസ്‌എസും ബിജെപിയും നേതൃത്വം നൽകുന്ന വഞ്ചിനാട് ഭവനനിർമാണ സഹകരണ സംഘം. ആത്മഹത്യാക്കുറിപ്പിൽ വഞ്ചിനാട് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയിൽനിന്ന് 22 ലക്ഷം രൂപ കിട്ടാനുണ്ടെന്ന് പറയുന്നുണ്ട്. അത് കിട്ടിയാൽ തന്റെ ബാങ്ക് ലോണുകൾ അടച്ചുതീർക്കാവുന്നതേയുള്ളൂയെന്നും ഈ പണം എങ്ങനെയെങ്കിലും വീണ്ടെടുക്കണമെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.
എന്നാൽ, വഞ്ചിനാട് ഭവനനിർമാണ സഹകരണ സംഘത്തിൽ ആർഎസ്‌എസും ബിജെപിയും ചേർന്ന് 32 കോടിയോളം രൂപയുടെ തിരിമറിയാണ് നടത്തിയത്. കേസിൽ സംഘം പ്രസിഡന്റ് വള്ളക്കടവ് പൊന്നറ നഗർ ഹൗസ് നമ്പർ 83ൽ വിജയകുമാർ (60), ബ്രാഞ്ച് മാനേജർ സുഭാഷ് നഗർ ടിസി 36ൽ ഗോപകുമാർ (52), സെക്രട്ടറി ശ്രീകല തുടങ്ങിയവരെ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
ഈഞ്ചക്കൽ, നെടുമങ്ങാട്, നേമം എന്നിവിടങ്ങളിൽ സംഘത്തിന് ബ്രാഞ്ചുകളുണ്ട്. ഒരുവർഷം മുമ്പ് ഈഞ്ചക്കലിലെ പ്രധാന ഓഫീസിൽ നിക്ഷേപകർ സംഘടിച്ചെത്തി ബഹളമുണ്ടാക്കിയിരുന്നു. തുടർന്ന് ആർഎസ്‌എസ് ഇടപെട്ട് നിക്ഷേപകരെ ഉൾപ്പെടുത്തി കോർ കമ്മിറ്റി രൂപീകരിച്ച് പരാതികൾ പരിഹരിക്കാൻ തീരുമാനിച്ചിരുന്നു. ഒരുവർഷത്തിനകം മുതലും പലിശയും തിരിച്ചുനൽകാമെന്നാണ് ഭരണസമിതി അറിയിച്ചത്. ഇത്രയും കാലമായിട്ടും മുതലും പലിശയും ലഭിക്കാതായതോടെ നിക്ഷേപകർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് പ്രസിഡന്റിനെ ഉൾപ്പെടെ അറസ്റ്റ് ചെയ്‌തത്.
ബിജെപിയുടെ സഹകാർ ഭാരതി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് വിജയകുമാർ. ഒരു ബിജെപി കൗൺസിലറുടെ നേതൃത്വത്തിൽ സംഘത്തിൽനിന്ന് 30 ലക്ഷത്തോളം രൂപ പലരുടെയും പേരിലായി വായ്‌പ എടുത്തുവെന്നും തിരിച്ചടച്ചിട്ടില്ലെന്നും നിക്ഷേപകർ പറയുന്നു. അപേക്ഷകരുടെ രേഖകൾ ഉപയോഗിച്ച് ഭരണസമിതി അംഗങ്ങൾതന്നെ വായ്‌പ തരപ്പെടുത്തിയതായും പരാതിക്കാർ പറയുന്നു.







0 comments