കോട്ടയം അപകടത്തെക്കുറിച്ച് നുണ ആവർത്തിച്ച് മാധ്യമങ്ങൾ

പ്രത്യേക ലേഖകൻ
Published on Jul 06, 2025, 12:06 AM | 1 min read
തിരുവനന്തപുരം: കോട്ടയം അപകടത്തെക്കുറിച്ച് പ്രചരിച്ച നുണകൾ തെറ്റാണെന്ന് തെളിയിക്കുന്ന വസ്തുതകൾ പുറത്തുവന്നെങ്കിലും നുണ ആവർത്തിച്ച് മാധ്യമങ്ങൾ. രക്ഷാപ്രവർത്തനം വൈകിയില്ലെന്നും മന്ത്രിമാരുടെ പ്രസ്താവന ഉദ്യോഗസ്ഥർ കൈമാറിയ വിവരങ്ങൾവച്ചുമാത്രമാണെന്നും ബോധ്യപ്പെട്ടതാണ്.
മന്ത്രിമാർ പ്രതികരിക്കുമ്പോഴും രക്ഷാപ്രവർത്തനം തുടർന്നിരുന്നു. റോഡില്ലാത്ത കെട്ടിടഭാഗത്തേക്ക് ജെസിബി എത്തിക്കാൻ തടസ്സങ്ങൾ നീക്കിത്തുടങ്ങിയിരുന്നു. മൃതദേഹം പുറത്തെടുക്കാൻ വൈകിയതുകൊണ്ടല്ല മരണമെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലുമുണ്ട്. എന്നാൽ, എരിതീയിൽ എണ്ണയൊഴിക്കുന്ന മനോഭാവത്തോടെ മാതൃഭൂമി പത്രം എഡിറ്റോറിയലിൽ നുണകൾ ആവർത്തിച്ചു. ‘ രോഗികൾ പ്രാണികളല്ല, മനുഷ്യരാണ്’ എന്ന് എൽഡിഎഫിനെ ഓർമിപ്പിക്കുന്നവർ സ്വന്തം താളുകൾ പിന്നോട്ട് മറിച്ചുനോക്കിയാൽ വ്യക്തമാകും, ഏത് കാലത്താണ് മനുഷ്യരെ പ്രാണികളായി കണ്ടതെന്ന്.
ഒമ്പതുവർഷമായി കേരളം ആർജിച്ച പൊതുജനാരോഗ്യ മികവിനെയും സംവിധാനത്തെയും ഇല്ലാതാക്കാനുള്ള ശ്രമത്തിന് ആക്കം കൂട്ടാനേ നുണപ്രചാരണത്തിനാകൂ. കെട്ടിടത്തിന്റെ ബലക്ഷയം 2012ൽ ചൂണ്ടിക്കാണിച്ച് റിപ്പോർട്ട് കിട്ടിയിട്ടും നടപടിയെടുക്കാത്ത യുഡിഎഫ് സർക്കാരിനെ പരാമർശിക്കാൻപോലും മാധ്യമങ്ങൾ തയ്യാറായില്ല.
ദുരന്തമുണ്ടായപ്പോൾവന്ന് നാടകമാടുക മാത്രമല്ല രക്ഷാപ്രവർത്തനത്തിന് തുരങ്കംവച്ച നേതാക്കളുണ്ടെന്ന വസ്തുതയും പറയുന്നില്ല. അമ്മ കുളിക്കാൻ പോയെന്ന് മകൾ തന്നോട് പറഞ്ഞിരുന്നെന്നും താൻ അതാരോടും പറഞ്ഞില്ലെന്നുമുള്ള ചാണ്ടി ഉമ്മന്റെ വെളിപ്പെടുത്തലിലും ഒരു മാധ്യമവും അസ്വാഭാവികത കണ്ടില്ല. എന്നാൽ, ദുരന്തമുണ്ടായ ഉടൻ ഓടിയെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നതിനിടെ ലഭ്യമായ വിവരങ്ങൾ പങ്കുവച്ച മന്ത്രി വീണാ ജോർജിനെ പ്രതിക്കൂട്ടിൽ നിർത്താനാണ് ഇപ്പോഴും വ്യഗ്രത.









0 comments