ജനറൽബോഡി 22ന്‌

‘അമ്മ’: മോഹൻലാൽ തുടരണമെന്ന്‌ അഡ്‌ഹോക്‌ കമ്മിറ്റി

mohanlal
വെബ് ഡെസ്ക്

Published on Jun 03, 2025, 12:03 AM | 1 min read

കൊച്ചി: മലയാളസിനിമാ അഭിനേതാക്കളുടെ സംഘടന അമ്മയുടെ ജനറൽബോഡി 22ന്‌ കലൂർ ഗോകുലം കൺവൻഷൻ സെന്ററിൽ ചേരും. പ്രസിഡന്റ്‌ സ്ഥാനത്ത് മോഹൻലാൽ തുടരണമെന്ന് ആവശ്യപ്പെടാൻ കഴിഞ്ഞമാസം ഒടുവിൽ ചേർന്ന അഡ്ഹോക് കമ്മിറ്റി തീരുമാനിച്ചു.


ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തുവന്ന ശേഷമുണ്ടായ വിവാദങ്ങളെ തുടർന്ന്‌, മോഹൻലാൽ പ്രസിഡന്റും സിദ്ദിഖ്‌ ജനറൽ സെക്രട്ടറിയുമായിരുന്ന ഭരണസമിതി ഒന്നടങ്കം രാജിവച്ചിരുന്നു. പത്തുമാസമായി അഡ്‌ഹോക്‌ കമ്മിറ്റിയാണ്‌ പ്രവർത്തിക്കുന്നത്‌. സിദ്ദിഖ്‌ ഒഴികെ 16 അംഗങ്ങളാണ്‌ കമ്മിറ്റിയിലുള്ളത്‌. കമ്മിറ്റിയുടെ അവസാനയോഗത്തിൽ എല്ലാ അംഗങ്ങളും ചേർന്നെടുത്ത തീരുമാനം ജനറൽബോഡിയിൽ അവതരിപ്പിക്കുമെന്ന്‌ കമ്മിറ്റി അംഗം ജയൻ ചേർത്തല പറഞ്ഞു.


അന്തിമതീരുമാനം എടുക്കേണ്ടത്‌ ജനറൽബോഡിയാണ്‌. കഴിഞ്ഞ ജൂണിൽ ചേർന്ന ജനറൽബോഡിയിൽ ഇടവേള ബാബുവിന്‌ പകരക്കാരനായാണ്‌ സിദ്ദിഖ്‌ ജനറൽ സെക്രട്ടറിയായത്‌. എന്നാൽ, രണ്ടുമാസത്തിനുശേഷം ഹേമ കമ്മിറ്റി വിവാദങ്ങളുടെ ഭാഗമായി സിദ്ദിഖിനെതിരെ നടി ലൈംഗികപീഡനം ആരോപിച്ചു. തുടർന്നായിരുന്നു രാജി. പിന്നാലെ മോഹൻലാലും 16 എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളും രാജിവച്ചെങ്കിലും ഇവർ അഡ്‌ഹോക്‌ കമ്മിറ്റിയായി തുടർന്നു. രണ്ടുമാസത്തിനകം ജനറൽബോഡി വിളിച്ച്‌ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുമെന്നാണ്‌ പിന്നീട്‌ പറഞ്ഞതെങ്കിലും ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഭാഗമായി കൂടുതൽ വെളിപ്പെടുത്തലുകൾ വന്നത്‌ അമ്മയെ വിവാദത്തിലാക്കി. വനിതാ അംഗങ്ങളും ജഗദീഷ്‌ ഉൾപ്പെടെ ഒരുവിഭാഗവും താരങ്ങൾക്കെതിരെ രംഗത്തുവന്നതും അമ്മയെ സമ്മർദത്തിലാക്കി.


22ന്‌ ജനറൽബോഡിയിൽ എല്ലാ ഭാരവാഹികളെയും തെരഞ്ഞെടുക്കും. അമ്മയുടെ ബൈ ലോ പ്രകാരം അഡ്ഹോക് കമ്മിറ്റിക്ക് മൂന്നുവർഷംവരെ തുടരാം. ജനറൽബോഡി തീരുമാനമുണ്ടെങ്കിൽ അഡ്ഹോക് കമ്മിറ്റിയെ സ്ഥിരം കമ്മിറ്റിയായും നിശ്ചയിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Home