ഷഹബാസിന്റ തലയോട്ടി തകർന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; അന്ത്യാഞ്ജലി അർപ്പിച്ച് സഹപാഠികളും സുഹൃത്തുക്കളും, സംസ്കാരം പൂർത്തിയായി

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിൽ മരിച്ച പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിൻ്റെ സംസ്കാരം നടത്തി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം മൂന്ന് മണിയോടെ താമരശ്ശേരി ചുങ്കം പാലോറക്കുന്നിലെ തറവാട് വീട്ടിൽ എത്തിച്ചു. അവിടെ നിന്നും മൃതദേഹം മയ്യത്ത് നമസ്കാരത്തിനായി ചുങ്കം ജുമാ മസ്ജിദിലേക്ക് കൊണ്ടുപോവുകയായിരുന്നു. ക്രൂരമായ ആക്രമണമാണ് വിദ്യാർഥിക്കെതിരെ ഉണ്ടായത് . ഇന്ന് പുറത്തുവന്ന പോസ്റ്റമോർട്ടും റിപ്പോർട്ടം ഇത് സൂചിപ്പിക്കുന്നു.
ആക്രമണത്തിൽ ഷഹബാസിന്റ തലയോട്ടി തകർന്നു. കട്ടിയേറിയ ആയുധം ഉപയോഗിച്ചാണ് മർദിച്ചത്. വലതു ചെവിയുടെ മുകളിലാണ് പൊട്ടലുള്ളതെന്നും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. തലയ്ക്ക് പിന്നിലേറ്റ അതിശക്തമായ അടിയാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ആന്തരിക രക്തസ്രാവമുണ്ടായി തലച്ചോറിലടക്കം വ്യാപിച്ചിരുന്നു.
ഇന്നലെ രാത്രി 12.30 ഓടെയാണ് ഷഹബാസിന്റെ മരണം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് ഷഹബാസ്. ഫെയർവെൽ പരിപാടിയെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളും താമരശ്ശേരി ഹയർ സെക്കൻ്റി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം.
കിടവൂർ മദ്രസയിൽ പൊതുദർശനത്തിന് ശേഷമാണ് ഖബറടക്കം നടക്കുന്നത്. നൂറുകണക്കിന് പേരാണ് ഷഹബാസിന് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. ട്യൂഷൻ സെന്ററിലെ വിദ്യാർഥി അല്ലാത്ത ഷഹബാസിനെ സുഹൃത്താണ് വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയതെന്നു പിതാവ് സ്ഥിരീകരിച്ചു.









0 comments