ഗ്യാസ് ടാങ്കർ ലോറി അപകടം: കാസർകോട് പ്രാദേശിക അവധി; ഗതാഗത നിയന്ത്രണം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ദേശീയപാതയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് എൽ പി ജിയുമായി പോയ ടാങ്കറാണ് മറിഞ്ഞത്. ഉച്ചക്ക് രണ്ടരയോടെയാണ് അപകടം. ഡ്രൈവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. വിദഗ്ധ സംഘമെത്തി നടത്തിയ പരിശോധനയിൽ വാതക ചോർച്ച കണ്ടെത്താനായില്ല.
എതിരെ വന്ന ബസിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിന് താഴെയുള്ള ചതുപ്പിലേക്ക് മറിയുകയായിരുന്നു. മറ്റൊരു ടാങ്കറെത്തിച്ച് ഗ്യാസ് മാറ്റുന്ന പ്രവർത്തനം ആരംഭിച്ചു. സുരക്ഷാ വീഴ്ചയുണ്ടായോ എന്നത് വിദഗ്ധ സംഘം അന്വേഷിക്കും.
പ്രാദേശിക അവധി, ഗതാഗത നിയന്ത്രണം
കാഞ്ഞങ്ങാട് സൗത്ത് ടാങ്കർ ലോറി മറിഞ്ഞതിൻ്റെ പശ്ചാത്തലത്തിൽ നാളെ കൊവ്വൽ സ്‌റ്റോറിൻ്റെ ഒരു കിലോമീറ്റർ പരിധിയിൽ പ്രാദേശിക അവധി. കാഞ്ഞങ്ങാട് സൗത്ത് മുതൽ ഐങ്ങൊത്ത് വരെ 18,19,26 വാർഡുകളിലാണ് പ്രാദേശിക അവധിബാധകമെന്ന ജില്ലാ കലക്ടർ കെ ഇമ്പശേഖർ അറിയിച്ചു. സ്‌കൂൾ, അംഗനവാടി കടകൾ ഉൾപ്പടെ ഉള്ള മുഴുവൻ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
സൗത്ത് മുതൽ പടന്നക്കാട് വരെയുള്ള ഹൈവേ വഴിയുളള ഗതാഗതം നാളെ രാവിലെ 8 മുതൽ പൂർണമായും തടസപ്പെടും. വാഹനങ്ങൾ വഴി തിരിച്ചു വിടും. വീടുകളിൽ ഗ്യാസ് സിലണ്ടർ ഉപയോഗിക്കാനോ, പുകവലിക്കാനോ, ഇൻവെർട്ടർ ഉപയോഗിച്ചുളള വൈദ്യുതിയോ മറ്റു ഉപകരണങ്ങളോ ഉപയോഗിക്കാനോ പാടില്ലെന്നാണ് നിർദേശം.
വാഹനങ്ങൾ സ്‌റ്റാർട്ട് ചെയ്യാനോ, അപകടം നടന്ന സ്ഥലത്തു വീഡിയോ ചിത്രീകരണവും പൊതുജനങ്ങൾക്കുള്ള പ്രവേശനവും പൂർണമായും നിരോധിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. നാളെ ടാങ്കർ സുരക്ഷിതമായി ഉയർത്തുന്നതുവരെ വരെ ഇലക്ട്രിസിറ്റി ബന്ധം ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.









0 comments