മൂന്നാം ക്ലാസിലെ പാഠപുസ്‌തകത്തിൽ സ്വന്തം കഥ

കഥാകാരിയും
‘പൂമ്പാറ്റുമ്മ’ പഠിക്കും
കെ വി ഹരീന്ദ്രൻ
കൊടകര
‘ഒരു പൂമ്പാറ്റക്കുട്ടൻ ഒരൂസം പറന്ന് നടക്ക്വായിരുന്നു. അവനങ്ങനെ പറന്നു പറന്ന്... എന്റെ ഊഞ്ഞാലയിൽ വന്നിരുന്ന് ഊഞ്ഞാലാടി. ആരും കൂട്ടില്യാതായപ്പോ അവന് ബോറടിച്ചു. പാവം. ന്നട്ട്, ഊഞ്ഞാലുമ്മേന്നെറങ്ങി, മിറ്റത്താകെ പറന്നുനടന്നു. മഴ നനഞ്ഞ് നനഞ്ഞ് പൂവുകളൊക്കേം ഒറങ്ങ്വാര്ന്നു. പൂമ്പാറ്റക്കുട്ടന് കളിക്കാൻ ആരേം കിട്ടീല്യ. അവന് കൊറേ വെഷമമായി.’
മൂന്നാംക്ലാസ് പാഠപുസ്‌തകത്തിലെ ‘പൂമ്പാറ്റുമ്മ’ എന്ന കഥ തുടങ്ങുന്നത് ഇങ്ങനെ. കൊടകര ഗവ. എൽപി സ്‌കൂളിൽ അധ്യാപകൻ ഇത് പഠിപ്പിക്കുമ്പോൾ ക്ലാസിലെ ഒരാൾ അൽപ്പം ഗമയിലായിരിക്കും. മറ്റാരുമല്ല, കഥ എഴുതിയ മെയ് സിതാര. സ്വന്തം കഥ പഠിക്കാനുള്ള അപൂർവ നേട്ടമാണ് ഈ കൊച്ചുമിടുക്കി നേടിയത്. 2024–--25 അധ്യയന വർഷത്തിലാണ് മൂന്നാം ക്ലാസ് പഠപുസ്‌തകത്തിൽ ‘പൂമ്പാറ്റുമ്മ’ ഇടം കണ്ടത്.
അപ്പോൾത്തന്നെ മൂന്നാം ക്ലാസിലെ ചേട്ടന്മാരും ചേച്ചിമാരും തങ്ങൾ പഠിക്കുന്ന കഥയെഴുതിയ ആളെ കാണാൻ രണ്ടാം ക്ലാസിൽ വരുമായിരുന്നു. സിനിമാ സൗണ്ട് എൻജിനിയർ കൊടകര അടാട്ട് അജയന്റെയും പാർവതിയുടെയും മകളാണ് മെയ് സിതാര.
കുഞ്ഞായിരിക്കെ വാമൊഴിയായി പറഞ്ഞ കഥകളിലൊന്നാണ് ‘പൂമ്പാറ്റുമ്മ'. കൊച്ചുമിടുക്കിയുടെ വാമൊഴി കഥകൾ ശേഖരിച്ച് അമ്മ 2023-ലാണ് ‘സുട്ടു പറഞ്ഞ കഥകൾ’ എന്ന പേരിൽ പുസ്‌തകമാക്കിയത്. പൂർണ പബ്ലിക്കേഷനാണ് പ്രസിദ്ധീകരിച്ചത്.







0 comments