print edition ക്ഷേമപെൻഷന് 1864 കോടി അനുവദിച്ചു ; ഇൗ മാസം കൈയിലെത്തും 3600 രൂപ

തിരുവനന്തപുരം
സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഇൗ മാസം 3600 രൂപ വീതം ലഭിക്കും. ഇതിനായി 1864 കോടി അനുവദിച്ചു. വർധിപ്പിച്ച 2000 രൂപ പെൻഷനൊപ്പം നേരത്തെ ഉണ്ടായ കുടിശ്ശികയിലെ അവസാന ഗഡുകൂടി ചേർത്താണ് 3600 രൂപ ലഭിക്കുക. വിതരണം 20 മുതൽ. വർധിപ്പിച്ച പെൻഷൻ വിതരണത്തിന് 1042 കോടിയും ഒരു ഗഡു കുടിശ്ശിക വിതരണത്തിന് 824 കോടിയുമാണ് അനുവദിച്ചത്. ഇതോടെ ക്ഷേമ പെൻഷൻ കുടിശ്ശിക പൂർണമായും കൊടുത്തുതീർക്കുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
കേന്ദ്ര നയസമീപനങ്ങളുടെ ഭാഗമായി 2023-–24ൽ സംസ്ഥാനം നേരിട്ട സാമ്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തിലാണ് ക്ഷേമപെൻഷൻ അഞ്ചു ഗഡു കുടിശ്ശികയായത്. 2024 ഏപ്രിൽ മുതൽ അതാത് മാസംതന്നെ പെൻഷൻ നൽകുന്നുണ്ട്.
സാര്‍വത്രിക ക്ഷേമപെന്‍ഷന്‍ ഉറപ്പാക്കിയ ഏക സംസ്ഥാനം കേരളമാണ്. പ്രതിമാസം 62 ലക്ഷത്തോളം പേര്‍ക്കാണ് പെൻഷൻ ലഭിക്കുന്നത്. ഒമ്പതര വര്‍ഷംകൊണ്ട് സര്‍ക്കാര്‍ ചെലവിട്ടത് 80, 671 കോടി രൂപയാണ്. 2011–-16ലെ യുഡിഎഫ് കാലത്തെ 18 മാസത്തെ കുടിശ്ശിക ഉള്‍പ്പെടെയാണിത്.
8.46 ലക്ഷം പേര്‍ക്കുമാത്രമാണ് ക്ഷേമ പെന്‍ഷനിലെ കേന്ദ്ര വിഹിതമുള്ളത്. കേന്ദ്ര സര്‍ക്കാരില്‍നിന്ന് ശരാശരി 300 രൂപവരെയാണ് വ്യക്തികള്‍ക്ക് ലഭിക്കുന്നത്. ഇതിലും 400 കോടിയിലധികം രൂപ കേരളത്തിന് ലഭിക്കാനുണ്ട്. ഈ തുകകൂടി സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂര്‍ നല്‍കുന്നു.









0 comments