സമുദ്രാതിർത്തിയിലെ കപ്പലപകടങ്ങൾ: ആശങ്കയറിയിച്ച് ഇന്ത്യ

മട്ടാഞ്ചേരി
കേരള തീരത്തുണ്ടായ രണ്ട് കപ്പലപകടങ്ങൾ ഉയർത്തിയ ഭീതിയും ആഘാതങ്ങളും ആശങ്കയും ഇന്റനാഷണൽ മാരിടൈം ഓർഗനൈസേഷൻ (ഐഎംഒ) വേദിയിൽ ഇന്ത്യ അവതരിപ്പിച്ചു. ലണ്ടനിൽ നടന്ന യോഗത്തിലാണ് ഇന്ത്യ വിഷയം ഉന്നയിച്ചത്. വിദേശ കപ്പലുകൾ സ്ഫോടനസാധ്യതയുള്ള ചരക്കുകൾ വെളിപ്പെടുത്താതെയും സുരക്ഷയൊരുക്കാതെയും കൊണ്ടുപോകുന്നത് കപ്പൽ ഗതാഗതമേഖലയിൽ വൻ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് ഇന്ത്യ വ്യക്തമാക്കി. കപ്പലുകൾ രാജ്യാന്തര ചരക്കുപാതകളിൽ അപകടത്തിൽപ്പെടുന്നതും വെല്ലുവിളി സൃഷ്ടിക്കുന്നു.
കേരളതീരങ്ങളിൽ മെയ് 25ന് ലൈബീരിയൻ പതാകയേന്തിയ എംഎസ്‌സി എൽസ–-3 ചരക്കുകപ്പൽ മുങ്ങിത്താഴ്‌ന്നതും ജൂൺ ഒമ്പതിന് സിംഗപ്പൂർ പതാകയേന്തിയ വാൻ ഹായ് 503 ചരക്കുകപ്പലിൽ സ്ഫോടനവും അഗ്നിബാധയുണ്ടായതും ഗുജറാത്ത് തീരത്ത് ചരക്കുകപ്പലിൽ സ്ഫോടനമുണ്ടായതും ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ വിഷയം അവതരിപ്പിച്ചത്.
സ്ഫോടക രാസവസ്തു ചരക്കുനീക്കത്തിന് വ്യക്തമായ മാനദണ്ഡങ്ങളും നിയമങ്ങളും രൂപകൽപ്പനകളും പാലിക്കണമെന്നും അവ നടപ്പാക്കാൻ കപ്പൽ കമ്പനികൾ തയ്യാറാകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഏഴുമുതൽ 11 വരെ നടന്ന ഐഎംഒ വാർഷികയോഗത്തിൽ ഷിപ്പിങ് സെക്രട്ടറി ടി കെ രാമചന്ദ്രനാണ് വിഷയമവതരിപ്പിച്ചത്.









0 comments