എംജിയിൽ എന്നും എസ്‌എഫ്‌ഐ; സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിലും വിജയം

എം ജി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച എസ്എഫ്ഐ പ്രവർത്തകർ നടത്തിയ പ്രകടനം
സ്വന്തം ലേഖിക
Published on Nov 11, 2025, 07:40 PM | 1 min read
കോട്ടയം: എംജി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിച്ച് എസ്‌എഫ്‌ഐ. വിദ്യാർഥി മനസ്സുകളിലും വിദ്വേഷ രാഷ്‌ട്രീയത്തിന് കോട്ടകെട്ടി എസ്എഫ്ഐയുടെ നക്ഷത്രാങ്കിത ശുഭ്രപതാക എംജി സർവകലാശാലയുടെ മുറ്റത്ത് വീണ്ടുമുയർന്നു. പോരാട്ടവീര്യവും വിദ്യാർഥികൾ നൽകിയ അചഞ്ചലമായ പിന്തുണയുടെ കരുത്തുമാണ് തെരഞ്ഞെടുപ്പിൽ ഇത്തവണയും ഉയർന്നുകണ്ടത്.
സർവകലാശാല യൂണിയൻ ചെയർമാനായി എംജി സർവകലാശാലയിലെ വിദ്യാർഥിയായ എം അഭിനവിനെയും ജനറൽ സെക്രട്ടറിയായി ഇലന്തൂർ ഗവ. ബിഎഡ് കോളേജിലെ വിദ്യാർഥിയായ കെ എസ് അമലിനെയും തെരഞ്ഞെടുത്തു. ആറ് ജനറൽ സീറ്റിലും 10 എക്സിക്യൂട്ടീവ് കമ്മിറ്റിയിലും അക്കൗണ്ട്സ് കമ്മിറ്റിയിൽ അഞ്ചിൽ നാലിലും എസ്എഫ്ഐ വിജയം നേടി. സർവകലാശാല കലാലയത്തിൽ നടന്ന ആഹ്ലാദപ്രകടനത്തിൽ നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു.
അനുമോദനസമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം എസ് കെ ആദർശ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗം ടോണി കുര്യാക്കോസ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് അമൽ, സെക്രട്ടറിയറ്റ് അംഗങ്ങളായ പി ആർ അർജുൻ, വൈഷ്‌ണവി ഷാജി, കോട്ടയം ജില്ലാ സെക്രട്ടറി ബി ആഷിക്, ആലപ്പുഴ ജില്ലാ സെക്രട്ടറി വൈഭവ് ചാക്കോ, ഇടുക്കി ജില്ലാ സെക്രട്ടറി സഞ്ജീവ് സഹദേവൻ, പത്തനംതിട്ട ജില്ലാ സെക്രട്ടറി അനന്ദു മധു, എറണാകുളം ജില്ലാ പ്രസിഡന്റ് ആശിഷ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സൂരജ് സുരേഷ്, ശരത് പ്രസാദ്, റോഷൻ, അജ്‌മില, നിഖിത മനോജ്, പി അപർണ, ആയിഷ മിന്നു, അപ്‌സര ആന്റണി എന്നിവർ സംസാരിച്ചു.
നേരത്തെ എംജി സർവകലാശാലയിലെ കോളേജുകളിലേക്കുനടന്ന തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐയ്‌ക്ക് മികച്ച വിജയം നേടിയിരുന്നു. തെരഞ്ഞെടുപ്പ് നടന്ന 122 കോളേജുകളിൽ 102ഉം എസ്‌എഫ്‌ഐ നേടി. 44 ഇടത്ത് എതിരില്ലാതെയാണ് വിജയിച്ചത്. എറണാകുളത്ത് 41ൽ 34 ഇടത്ത് വിജയിച്ചു. 12 കോളേജുകളിൽ മുഴുവൻ സീറ്റിലും എതിരില്ലാതെ വിജയിച്ചു.









0 comments