എ എ റഹീമിനും കുടുംബത്തിനുമെതിരെ ലൈംഗികാധിക്ഷേപം; നിയമനടപടികൾ സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ

തിരുവനന്തപുരം: ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് എ എ റഹീം എംപിക്കും കുടുംബത്തിനുമെതിരായ ലൈംഗികാധിക്ഷേപ പരാമർശം അത്യന്തം ഹീനവും അപലപനീയവുമാണെന്ന് ഡിവൈഫ്ഐ. കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ഡിവൈഫ്ഐ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
എ എ റഹീ എംപിയുടെ കുടുംബ ഫോട്ടോ ഉപയോഗിച്ചാണ് അശ്ലീല ചുവയുള്ള പരാമർശം നടത്തി, വ്യക്ത്യാധിക്ഷേപം നടത്തുന്നത്. കോൺഗ്രസ് സൈബർ പ്രചരണത്തിന് ഉപയോഗിക്കുന്നതാണെന്ന് ഈ പ്രൊഫൈലുകളെന്ന് മറ്റ് പോസ്റ്റുകൾ നോക്കിയാൽ വ്യക്തമാകും. പൊതുസമൂഹത്തിന് മുന്നിൽ യൂത്ത് കോൺഗ്രസ് നേതൃത്വം അപമാനിതരായി നിൽക്കുന്ന സാഹചര്യത്തെ മറികടക്കാൻ വ്യാജ ഐഡികൾ ഉപയോഗിച്ച് അശ്ലീല പ്രചരണം നടത്തുകയാണ് ചെയ്യുന്നത്. സമൂഹത്തെ മലീമസമാക്കുന്ന ഇത്തരം പ്രചാരണ രീതിയിൽ നിന്നും പിന്മാറാൻ ഉത്തരവാദിത്വമുള്ള രാഷ്ട്രീയ നേതൃത്വം ഇടപെടേണ്ടതുണ്ടെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.
പ്രസ്താവനയുടെ പൂർണ്ണരൂപം
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് എ എ റഹീം എംപിക്കും കുടുംബത്തിനുമെതിരായ ലൈംഗികാധിക്ഷേപ പരാമർശം അത്യന്തം ഹീനവും അപലപനീയവുമാണ്. എ എ റഹീ എംപിയുടെ കുടുംബ ഫോട്ടോ ഉപയോഗിച്ച് അശ്ലീല ചുവയുള്ള പരാമർശം നടത്തി, വ്യക്ത്യാധിക്ഷേപം നടത്തുന്ന പോസ്റ്റുകൾ Midhu Midhu എന്ന സോഷ്യൽ മീഡിയ ഐ ഡി ഉപയോഗിച്ച് വ്യാപകമായി പ്രചരിപ്പിക്കുകയാണ്. പ്രസ്തുത പ്രൊഫൈലിലെ മുൻ പോസ്റ്റുകൾ നിരീക്ഷിച്ചാൽ അത് കോൺഗ്രസ് സൈബർ പ്രചരണത്തിന് ഉപയോഗിക്കുന്നതാണെന്ന് വ്യക്തമാണ്.
പൊതുസമൂഹത്തിന് മുന്നിൽ യൂത്ത് കോൺഗ്രസ് നേതൃത്വം അപമാനിതരായി നിൽക്കുന്ന സാഹചര്യത്തെ മറികടക്കാൻ വ്യാജ ഐഡികൾ ഉപയോഗിച്ച് അശ്ലീല പ്രചരണം നടത്തുകയാണ് ചെയ്യുന്നത്. സമൂഹത്തെ മലീമസമാക്കുന്ന ഇത്തരം പ്രചാരണ രീതിയിൽ നിന്നും പിന്മാറാൻ ഉത്തരവാദിത്വമുള്ള രാഷ്ട്രീയ നേതൃത്വം ഇടപെടേണ്ടതുണ്ട്. ആശയപരമായ രാഷ്ട്രീയ പ്രചരണം നടത്തുന്നതിന് പകരം സാമൂഹ്യ മാധ്യമങ്ങൾ വഴി ലൈംഗികാധിക്ഷേപവും വ്യക്തിഹത്യയും നടത്തുന്ന പ്രൊഫൈലുകൾക്ക് പിറകിൽ പ്രവർത്തിക്കുന്നവരെ തിരിച്ചറിയണം.
എല്ലാകാലത്തും മുഖംമൂടി ധരിച്ചുകൊണ്ട് സാമൂഹ്യ മാധ്യമ ഇടങ്ങളിൽ ഇത്തരം തെമ്മാടിത്തം തുടരാമെന്ന് അവർ കരുതേണ്ടതില്ല.
ലൈംഗികാധിക്ഷേപം നടത്തിയ വ്യക്തിക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണം. എ എ റഹീം എംപിക്കും കുടുംബത്തിനുമെതിരായ ലൈംഗിക അധിക്ഷേപ പരാമർശത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.









0 comments