ശബരിമല നടതുറന്നു: എരുമേലി തീർഥാടക തിരക്കിൽ

ശബരിമല ദർശനത്തിനായി കാത്ത് നിൽക്കുന്ന തീർഥാടകർ
ഇക്ബാൽ ഇല്ലത്തുപറമ്പിൽ
Published on Nov 17, 2025, 10:25 AM | 1 min read
എരുമേലി: ശബരിമല നട തുറന്നതോടെ തീർഥാടകരുടെ പ്രധാന ഇടത്താവളമായ എരുമേലിയിൽ തിരക്കേറി. വിവിധ സംസ്ഥാനങ്ങളിൽനിന്ന് തീർഥാടകരുടെ പ്രവാഹം തുടങ്ങി. എരുമേലി പട്ടണവും പരിസര പ്രദേശങ്ങളും വാഹനങ്ങൾ നിറഞ്ഞു. വിവിധകേന്ദ്രങ്ങളിൽ അന്നദാന ക്യാമ്പുകൾ തുറന്നു. കാനനപാത വഴിയും തീർഥാടകരെത്തുന്നുണ്ട്. എല്ലായിടവും പൊലീസിന്റെ ക്യാമറ നിരീക്ഷണത്തിലാണ്.
എരുമേലി ശബരി ഓഡിറ്റോറിയത്തിന്റെ ഒന്നാംനിലയിൽ റവന്യു വകുപ്പിന്റെ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. വിവിധ വകുപ്പുകളുടെ പ്രവർത്തനം എകോപിപ്പിക്കുകയാണ് കൺട്രോൾ റൂമിന്റെ ചുമതല. ഇതിന് തൊട്ടടുത്ത് മോട്ടോർ വാഹന വകുപ്പിന്റെ കൺട്രോൾ റൂമും തുറന്നു. പമ്പ സ്പെഷ്യൽ സർവീസിനായി വിവിധ ഡിപ്പോകളിൽനിന്ന് 20 കെഎസ്‌ആർടിസി ബസുകൾ എത്തി. നിലവിൽ ആറ് ബസുകൾ പമ്പയ്ക്ക് സർവീസ് നടത്തുന്നുണ്ട്.
തിരുവനന്തപുരം, പത്തനംതിട്ട, റാന്നി ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ വലിയമ്പലം ജങ്‌ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് കെഎസ്ആർടിസി ജങ്‌ഷൻ വഴി കാഞ്ഞിരപ്പള്ളി – എരുമേലി റോഡിലെത്തി തിരിഞ്ഞുപോകണം. എരുമേലി വാവരുപള്ളിയിൽനിന്ന് തീർഥാടകർ വലതുവശം ചേർന്നു വേണം പേട്ടതുള്ളൽ നടത്തി വലിയമ്പലത്തിലെത്താൻ. എരുമേലിയിൽനിന്ന് റാന്നി ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇടതുഭാഗം വഴി പോകണം. വലിയമ്പലം വളപ്പിൽ നിർമാണം നടന്നുവരുന്ന അന്നദാന മണ്ഡപത്തിന്റെ രണ്ടു നിലകൾ ഇത്തവണ വിരിപ്പന്തലിനായി തുറന്നുകൊടുക്കും. 400 തീർഥാടകർക്ക് ഒരുമിച്ച് ഇവിടെ വിരിവയ്‌ക്കാം. എരുമേലി ചന്ദനക്കുടം ജനുവരി 10നും ചരിത്രപ്രസിദ്ധമായ പേട്ടതുള്ളൽ ജനുവരി 11 നും നടക്കും.









0 comments