മണ്ഡല മകരവിളക്ക് ഉത്സവം: ദർശനത്തിനായി അയ്യപ്പ ഭക്തരുടെ നീണ്ടനിര

പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നതോടെ ദർശനത്തിനായി അയ്യപ്പ ഭക്തരുടെ നീണ്ടനിര. തിങ്കൾ പുലർച്ചെ മൂന്നിന് വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാർ ശബരിമല, മാളികപ്പുറം നടകൾ തുറക്കുന്നതോടെ തീർഥാടനത്തിന് തുടക്കമായി. ദിവസവും പുലർച്ചെ മൂന്നുമുതൽ ഉച്ചയ്‌ക്ക് ഒന്നുവരെയും വൈകിട്ട് മൂന്നുമുതൽ രാത്രി 11 വരെയുമാണ് ദർശനം.
ഡിസംബർ 26-ന് തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന. 27-ന് മണ്ഡലപൂജ. അന്ന് രാത്രി നട അടയ്‌ക്കുന്നതോടെ മണ്ഡലകാല തീർഥാടനം സമാപിക്കും. 30-ന് വൈകിട്ട് അഞ്ചിന് മകരവിളക്ക് ഉത്സവത്തിന് നട തുറക്കും. ജനുവരി 14-നാണ് മകരവിളക്ക്. 19 വരെ തീർഥാടകർക്ക് ദർശനം നടത്താം. 20-ന് രാവിലെ പന്തളം കൊട്ടാരം രാജപ്രതിനിധിയുടെ ദർശനത്തിനുശേഷം നടയടയ്‌ക്കും.
ദർശനത്തിന് ഓൺലൈൻ ബുക്കിങ് നിർബന്ധമാണ്. www.sabarimalaonline.org എന്നതാണ് വെബ്സൈറ്റ്. പ്രതിദിനം 70,000 പേർക്ക് ഓൺലൈനിൽ ബുക്കുചെയ്യാം. പമ്പ, നിലയ്‌ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ സത്രം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്‌പോട്ട് ബുക്കിങ് സൗകര്യമുണ്ട്.








0 comments