ആർഎസ്‌എസിന്റെ സാമ്രാജ്യത്വദാസ്യം പുതിയതല്ല: ധാവ്‌ളെ

കണ്ണൂർ: പലസ്‌തീൻ, ഇറാൻ വിഷയങ്ങളിൽ ഇന്ത്യയുടെ താൽപ്പര്യം സാമ്രാജ്യത്വത്തിന് അടിയറവച്ചതായി അഖിലേന്ത്യ കിസാൻസഭ പ്രസിഡന്റ് അശോക് ധാവ്‌ളെ പറഞ്ഞു. ആർഎസ്‌എസ് നിയന്ത്രിക്കുന്ന കേന്ദ്രസർക്കാർ ഈ നിലപാടെടുത്തത് പുതിയ കാര്യമല്ല. അവരുടെ സാമ്രാജ്യത്വദാസ്യം മുമ്പേയുള്ളതാണ്. സ്വാതന്ത്ര്യസമരകാലത്ത് സവർക്കർ മാപ്പെഴുതി ജയിൽമോചിതനായതുമുതൽ അങ്ങനെയാണ്. കണ്ണൂർ നായനാർ അക്കാദമിയിൽ കിസാൻസഭ അഖിലേന്ത്യ കൗൺസിൽ യോഗത്തിൽ അധ്യക്ഷനായി സംസാരിക്കുയായിരുന്നു അദ്ദേഹം.
ഇറാൻ ഇന്ത്യയുടെ പരമ്പരാഗതമിത്രമാണ്. സബ്‌സിഡി നിരക്കിലും മറ്റും എണ്ണ നൽകുന്ന രാജ്യമാണ്. എന്നിട്ടും, ഇസ്രയേൽ അവരെ ആക്രമിച്ചപ്പോൾ ഇന്ത്യ വായ തുറന്നില്ല. പഹൽഗാമിൽ നിരപരാധികൾ കൊല്ലപ്പെട്ട അവസരം മുതലെടുത്ത് ബിജെപി മുസ്ലിംവിരുദ്ധത പ്രചരിപ്പിച്ചു. മതധ്രുവീകരണമായിരുന്നു ലക്ഷ്യം. പഹൽഗാമിനുശേഷം യുഎൻ വിളിച്ചുചേർത്ത ഭീകരവിരുദ്ധ സമിതിയിൽ പാകിസ്ഥാനെ ഉൾപ്പെടുത്തിയത് തികഞ്ഞ വൈരുധ്യമാണ്. ജൂലൈ ഒമ്പതിന്റെ അഖിലേന്ത്യ പണിമുടക്ക് വിജയിപ്പിക്കാനും കേരളത്തിലടക്കം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പുരോഗമന ശക്തികളെ വിജയിപ്പിക്കാനും കർഷകരെ സംഘടിപ്പിച്ച് കിസാൻസഭ മുന്നിട്ടിറങ്ങുമെന്നും ധാവ്‌ളെ പറഞ്ഞു.









0 comments