പുനരധിവാസ വീട്; സ്വന്തം ഫാക്ട് ചെക്ക് വാർത്ത മുക്കി മനോരമ

തിരുവനന്തപുരം: മുണ്ടക്കൈ ഉരുൾ അതിജീവിതർക്കായി കൽപ്പറ്റയിൽ ഒരുങ്ങുന്ന വീടിനെതിരെ ഉയർന്ന വ്യാജ ആരോപണങ്ങൾ പൊളിച്ചെഴുതിയ ഫാക്ട് ചെക്ക് വാർത്ത മുക്കി മനോരമ ഓൺലൈൻ. വയനാട് പുനരധിവാസുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങളുടെ വാസ്തവങ്ങൾ ഓരോന്നായി പരിശോധിച്ച വാർത്ത ആഗസ്ത് ഒന്നിനാണ് മനോരമ പ്രസിദ്ധീകരിച്ചത്. സർക്കാരിനെതിരെ ഉന്നയിച്ച എല്ലാ ഗൂഢാലോചനാ സിദ്ധാന്തങ്ങളും മനോരമ തന്നെ വാർത്തയിൽ തുറന്നു കാട്ടി. എന്നാൽ വാർത്തയ്ക്ക് ഒരു ദിവസം മാത്രമെ ആയുസുണ്ടായുള്ളൂ.
'വയനാട്ടിൽ സർക്കാർ നിർമിച്ച വീടിന് 30 ലക്ഷം രൂപയായി', '15 ലക്ഷം രൂപയ്ക്ക് നീതൂസ് അക്കാദി വീട് നിർമിച്ചു', 'മാതൃകാ വീടിന്റെ നിർമാണം പൂർത്തിയായിട്ടില്ല' തുടങ്ങി യുഡിഎഫും പ്രതിപക്ഷ പാർടികളും നടത്തിയ വ്യാജ പ്രചാരണങ്ങളെല്ലാം മനോരമ വാർത്തയിലൂടെ തുറന്നു കാട്ടുന്നു. ഇവയിലേറെയും വസ്തുതയറിയാതെയോ വസ്തുത മറച്ചുവച്ചുകൊണ്ടോ തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രചാരണങ്ങളാണ്. കണ്ണടച്ച് വ്യാജ അവകാശവാദങ്ങൾ പടച്ചുവിടുന്ന പ്രചാരണങ്ങളും ഇക്കൂട്ടത്തിലുണ്ട്. രാഷ്ട്രീയ പ്രേരിത പേജുകളാണ് ഇത്തരത്തിലുള്ള പ്രചാരണത്തിനു പിന്നിലെന്നും മനോരമ പറയുന്നു.
'പ്രചരിക്കുന്നതുപോലെ ഒരു വീട് മാത്രം നിർമിച്ചിട്ടുള്ളു എന്നത് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ്. ഒരു വീടാണ് പൂർണമായും നിർമിച്ചിട്ടുള്ളതെങ്കിലും സമാന്തരമായി മറ്റു വീടുകൾക്കുള്ള നിലം ഒരുക്കലും നിർമാണവും നടക്കുന്നുണ്ട്. അഞ്ച് സോണുകളിലായി നാനൂറിലധികം വീട് ഉൾക്കൊള്ളുന്ന ടൗൺഷിപ്പിന്റെ മാസ്റ്റർ പ്ലാനാണ് തയ്യാറാക്കിയിരിക്കുന്നത്. ആദ്യ സോണിലെ നൂറോളം വീടിന്റെ നിലമൊരുക്കൽ പൂർത്തിയായി. 50ഓളം എണ്ണത്തിന് അടിത്തറ ഒരുക്കാൻ കുഴിയെടുത്ത് മണ്ണ് പരിശോധന പൂർത്തിയാക്കി. ഏതാനും വീടുകൾക്ക് അടിത്തറയും പത്തോളം വീടുകൾക്ക് പില്ലർ/ബീം കെട്ടുകയും ചെയ്തിട്ടുണ്ട്'- എങ്ങനെ സർക്കാർ വയനാട്ടിൽ നടത്തിയ പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തിയ വാർത്തയാണ് മനോരമ ഡിലീറ്റ് ചെയ്തത്.









0 comments