മീഡിയ, സോഷ്യൽമീഡിയ ചുമതലക്കാരനെ മാറ്റി , ഉപഭാരവാഹികളെ നിയമിക്കാത്തതിൽ ഗ്രൂപ്പുകൾക്ക് അമർഷം
രാജീവ് ചന്ദ്രശേഖർ പണിതുടങ്ങി ; സുരേന്ദ്രന്റെ വിശ്വസ്‌തർ പുറത്ത്


വി എസ് വിഷ്‌ണുപ്രസാദ്
Published on Apr 03, 2025, 02:10 AM | 1 min read
പത്തനംതിട്ട : സംസ്ഥാന പ്രസിഡന്റായി ചുമതല ഏറ്റെടുത്തശേഷം ബിജെപിയിൽ ആധിപത്യം ഉറപ്പിക്കാനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ട് രാജീവ് ചന്ദ്രശേഖർ. ഒരുപതിറ്റാണ്ടായി പാർടിയെ കൈപ്പിടിയിലൊതുക്കിയിരുന്ന വി മുരളീധരൻ– കെ സുരേന്ദ്രൻ അനുയായികളെ ചുമതലകളിൽനിന്ന് വെട്ടി തന്റെ വിശ്വസ്‌തരെ പ്രതിഷ്‌ഠിച്ചാണ് നീക്കം. സംസ്ഥാന കമ്മിറ്റിയുടെ മീഡിയ, സോഷ്യൽ മീഡിയ ചുമതലയിലാണ് ആദ്യ ഇടപെടൽ. മീഡിയ കൺവീനറായിരുന്ന സുവർണ പ്രസാദിനെ നീക്കി യുവമോർച്ച അഖിലേന്ത്യാ സെക്രട്ടറി അനൂപ് ആന്റണിയെ സോഷ്യൽ മീഡിയ ഇൻ ചാർജായി നിയമിച്ച് ഉത്തരവിറക്കി.
ഉപഭാരവാഹികളെ മുഴുവൻ നീക്കുമെന്നാണ് വിവരം. പി സി ജോർജിന്റെ മകൻ ഷോൺ ജോർജ്, എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി തുടങ്ങിയവരുടെ പേരുകൾ പരിഗണിക്കുന്നുണ്ട്. ന്യൂനപക്ഷ വിഭാഗത്തിൽനിന്നുള്ളവർക്ക് പ്രധാന ചുമതലകൾ നൽകി കേരള രാഷ്‌ട്രീയത്തിൽ പാർടിക്ക് വേരോട്ടം നടത്താനാകുമോയെന്ന പരീക്ഷണത്തിന്റെ ഭാഗമാണിതെന്നും പറയുന്നു.
രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റതിന്റെ തൊട്ടടുത്ത ദിവസം മുതൽ സംസ്ഥാന കമ്മിറ്റി ഓഫീസിൽനിന്നുള്ള വിവരങ്ങൾ ചോർന്നു തുടങ്ങിയിരുന്നു. ഓഫീസിൽ ഇരു ഗ്രൂപ്പുകാർ സ്ഥാനമാനങ്ങൾക്കായി തമ്മിലടിച്ചത് വലിയ വാർത്തയായി. സംഭവത്തിൽ രാജീവ് അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് ചുമതലക്കാരെ പുറത്താക്കാൻ നടപടി തുടങ്ങിയത്.
പുതിയ ജനറൽ സെക്രട്ടറിമാർ, വൈസ് പ്രസിഡന്റുമാർ, സംസ്ഥാന ട്രഷറർ എന്നിവരെ നിയമിക്കുന്നത് വൈകിപ്പിക്കുന്നതിലും മുതിർന്ന നേതാക്കൾക്കുൾപ്പെടെ അമർഷമുണ്ട്.









0 comments