റെയിൽവേ; അനാസ്ഥയുടെ കേന്ദ്രസ്ഥാപനം

തിരുവനന്തപുരം > മാലിന്യമുക്ത നവകേരളമെന്ന ലക്ഷ്യത്തിനായി സംസ്ഥാനം പദ്ധതികൾ ആവിഷ്‌കരിച്ച് മുന്നോട്ടുപോകുമ്പോൾ പൊതുഇടങ്ങളിലും സ്വകാര്യഭൂമിയിലും മാലിന്യം തള്ളി റെയിൽവേയുടെ "സഹായം'.
പുതുവർഷദിനമായ ബുധനാഴ്ചമുതൽ "വലിച്ചെറിയൽ വിരുദ്ധവാരം' ആചരിച്ച് വലിച്ചെറിയൽ സംസ്കാരംതന്നെ പൂർണമായി ഇല്ലാതാക്കാൻ കേരളം ശ്രമിക്കുമ്പോഴാണ് റെയിൽവേ തങ്ങളുടെ മാലിന്യം സംസ്കരിക്കാൻ കൃത്യമായ മാർഗം സ്വീകരിക്കാതിരിക്കുന്നത്. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കാൻ റെയിൽവേ കരാർ നൽകിയ തൊഴിലാളി ജോയി തോട്ടിൽ വീണ് മരിച്ചത് കഴിഞ്ഞ ജൂലൈയിലാണ്. എന്നാൽ, ഉത്തരവാദിത്വം ഏറ്റെടുക്കാൻ അന്നും റെയിൽവേ തയ്യാറായില്ല. മരിച്ച ജോയിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ ധനസഹായം നൽകിയപ്പോഴും റെയിൽവേ ഒരു നടപടിയുമെടുത്തില്ല.
മാലിന്യസംസ്കരണത്തിന് കൃത്യമായ നടപടി എടുക്കണമെന്ന് തിരുവനന്തപുരം കോർപറേഷൻ പല തവണ നോട്ടീസ് നൽകിയിട്ടും റെയിൽവേ മുഖംതിരിച്ചു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ നവംബറിൽ കോർപറേഷൻ ഭൂമിയിലും ചൊവ്വ പുലർച്ചെ കുമാരപുരം പൂന്തി റോഡിലും മാലിന്യം തള്ളിയത്. രണ്ടു സംഭവത്തിലും കോർപറേഷൻ റെയിൽവേക്ക് എതിരെ നിയമനടപടി എടുത്തു.
മാലിന്യശേഖരണത്തിന് റെയിൽവേ ചുമതലപ്പെടുത്തുന്ന ഏജൻസികൾ ഇത് ഉപകരാർ നൽകുകയും ലോറി ഡ്രൈവർമാരെ ഏൽപ്പിക്കുന്നെന്ന് പരാതിയുണ്ട്. ലോഡ് പിടിക്കപ്പെട്ടാൽ പിന്നെ ഈ ഏജൻസിയും റെയിൽവേയും പൂർണമായും ഉത്തവരവാദിത്വം ഒഴിയുന്നതുമാണ് നിലവിലെ രീതി. സംഭവത്തിൽ റെയിൽവേക്ക് എതിരെ ശക്തമായ നിയമനടപടിക്കൊരുങ്ങുകയാണ് കോർപറേഷനും.









0 comments