രാഹുൽ മാധ്യമങ്ങൾക്കു മുന്നിൽ നടത്തിയ ധിക്കാര പ്രകടനത്തിനെതിരെ പ്രതിഷേധം
print edition തെരഞ്ഞെടുപ്പ് ചർച്ചയിലാകെ ‘മാങ്കൂട്ടത്തിൽ’ ; സംരക്ഷണമൊരുക്കി വേണുഗോപാലും ഷാഫിയും

തിരുവനന്തപുരം
വിമത സ്ഥാനാർഥികളുടെ കടുത്ത നിലപാടും ഘടകകക്ഷികളുടെ വെല്ലുവിളിയുംമൂലം എരിപൊരികൊള്ളുന്ന കോൺഗ്രസിന് ഒഴിയാബാധയായി രാഹുൽ മാങ്കൂട്ടത്തിൽ വിവാദം. യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന പുതിയ ശബ്ദസന്ദേശം പുറത്തുവന്നതോടെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണരംഗത്തും വിഷയം ചർച്ചയാണ്. ചില കോൺഗ്രസ് നേതാക്കൾ രാഹുലിനെ ഉടൻ രാജിവയ്പിക്കണമെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് പിൻവലിക്കണമെന്നും വാദിക്കുന്നു.
പരിപൂർണമായും രാഹുലിനെ സംരക്ഷിക്കുന്ന നിലപാടാണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും കെപിസിസി പ്രസിഡന്റ് സണ്ണിജോസഫും സ്വീകരിക്കുന്നത്. വേണുഗോപാലിന്റെ പിന്തുണയോടെയാണ് പാലക്കാട് ഡിസിസി യും വി കെ ശ്രീകണ്ഠൻ എംപിയും രാഹുലിനെ വീണ്ടും സജീവമാക്കുന്നതിനായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറക്കിയത്. മുസ്ലിം ലീഗും ഇതിന് പച്ചക്കൊടി കാണിച്ചു.
ശബ്ദ സന്ദേശമോ ചാറ്റോ നിഷേധിക്കാത്ത രാഹുൽ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത് തനിക്ക് ഇതിനെല്ലാം നിയമപരമായ അവകാശമുണ്ട് എന്നാണ്. ധിക്കാരപരമായ ഇത്തരം അഭിപ്രായപ്രകടനങ്ങളോടും കടുത്ത പ്രതിഷേധം വോട്ടർ പ്രകടിപ്പിക്കുന്നുണ്ട്.
യൂത്ത് കോൺഗ്രസിലും വലിയ പൊട്ടിത്തെറിയാണ് ഇൗ വിഷയത്തിൽ ഉയരുന്നത്. 'സൈക്കോ പാത്തുകളെ പടിയടച്ച് പിണ്ഡം വയ്ക്കണം’ എന്നാണ് യൂത്ത്‌കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജൻ സമൂഹമാധ്യമത്തിൽ ആവശ്യപ്പെട്ടത്. നിരവധി പ്രവർത്തകർ ഇവർക്ക് പിന്തുണയുമായി എത്തി. എ ഗ്രൂപ്പിന്റെ അഭിപ്രായമാണ് സജന രേഖപ്പെടുത്തിയതെന്നും ചർച്ചയുണ്ട്.
പ്രണയം നടിച്ചും കുട്ടിയെ വേണമെന്ന് തെറ്റിദ്ധരിപ്പിച്ചും പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തശേഷം ഉപേക്ഷിച്ചതിന്റെ തെളിവുകളാണ് പുറത്തുവന്നത്. ഗർഭിണിയാകാൻ സമ്മർദ്ദം ചെലുത്തുന്നതാണ് വാട്‌സാപ്‌ചാറ്റ്. പിന്നീട് ഗർഭം അലസിപ്പിക്കാൻ സമ്മർദം ചെലുത്തുന്നതാണ് ഫോൺസംഭാഷണം.
ഗുരുഭൂതനായ ഷാഫി പറന്പിൽ രാഹുൽ സംരക്ഷണ യജ്ഞത്തിന് മുന്നിലുണ്ട്. മാധ്യമങ്ങളോട് ഇൗ വിഷയത്തിൽ ‘ഒന്നും പറയാനില്ല’ എന്ന് പറഞ്ഞ ഷാഫി അനുയായികൾക്ക് നൽകിയ നിർദേശം മാങ്കൂട്ടത്തിലിനെ പരമാവധി പരിപാടികളിൽ പങ്കെടുപ്പിക്കാനാണ്.








0 comments