‘അച്ഛനെ ചതിച്ചത് കൂടെനിന്നവർ’ ; കോൺഗ്രസ് നേതാക്കൾ അഴിമതിക്കാരെ സംരക്ഷിച്ചെന്ന് മക്കൾ

വി കെ പ്രഭാകരന്റെ മക്കൾ യോഗേഷും പ്രതീഷും
സായൂജ് ചന്ദ്രൻ
Published on Jun 07, 2025, 01:58 AM | 1 min read
പാലക്കാട്
‘‘ 35 വർഷമായി ക്ഷീരസംഘത്തിന്റെ പ്രസിഡന്റാണ് അച്ഛൻ. ഇതുവരെ ഒരു ചീത്തപ്പേരും കേൾപ്പിച്ചിട്ടില്ല. ഒരു രൂപപോലും അഴിമതി നടത്തിയിട്ടില്ല. അച്ഛന് ഇംഗ്ലീഷ് അറിയാത്തത് മുതലെടുത്ത് പലതിലും ഒപ്പ് വാങ്ങി. ബ്ലാങ്ക് ചെക്കിൽ ഒപ്പ് വാങ്ങി വലിയ തുക എഴുതിയെടുത്തു. ഇതോടെ പണം തിരിച്ചുനൽകേണ്ടിവരും അല്ലെങ്കിൽ ജയിലിൽപോകേണ്ടിവരും എന്ന് അച്ഛൻ ഭയന്നിരുന്നു’’–- ആത്മഹത്യചെയ്‌ത വി കെ പ്രഭാകരന്റെ മക്കൾ പ്രതീഷും യോഗേഷും വിതുമ്പലോടെ പറഞ്ഞു.
വിശ്വസിച്ച് കൂടെനിന്നവരാണ് കൊടുംചതി ചെയ്‌തത്. അവരാണ് എല്ലാത്തിനും ഉത്തരവാദികൾ. പണം തിരിച്ചുനൽകാമെന്ന് മൂന്നുവർഷമായി പറഞ്ഞ് പറ്റിക്കുകയായിരുന്നു. ജീവനക്കാരൻ നടത്തിയ അഴിമതിയുടെ കറ പുരളുമെന്ന ഭയവും സമൂഹത്തിലുണ്ടാകുന്ന അപമാനവും അച്ഛനെ വല്ലാതെ അലട്ടിയിരുന്നു.
ജീവനക്കാരൻ പണം തട്ടിയത് പുറത്തുവന്നതോടെ വിവരം കോൺഗ്രസ് പ്രാദേശിക നേതൃത്വത്തെ അിറയിച്ചു. എന്നാൽ കോൺഗ്രസ് നേതാവിന്റെ മകൻ കൂടിയായ ജീവനക്കാരനെ നേതാക്കൾ സംരക്ഷിക്കുകയും കേസ് ഒത്തുതീർക്കാൻ ഇടപെടുകയുമാണുണ്ടായത്. പണം തട്ടിയവർക്കെതിരെ നടപടിയെടുക്കാൻ തയ്യാറായില്ല.
അച്ഛനെ ഇതെല്ലാം വളരെ വേദനിപ്പിച്ചിരുന്നു. വയനാട്ടിൽ ആത്മഹത്യ ചെയ്ത കോൺഗ്രസിന്റെ ഡിസിസി ട്രഷറുടെയും മകന്റെയും അതേ മാനസികാവസ്ഥയിലായിരുന്നു അച്ഛനും. അച്ഛനെ ഇല്ലാതാക്കിയവർക്കെതിരെ കേസുമായി മുമ്പോട്ട് പോകും–- പ്രതീഷും യോഗേഷും പറഞ്ഞു.









0 comments