print edition റാഗിങ് നിരോധന നിയമഭേദഗതി നടപടിക്രമം നാലാഴ്‌ചയ്‌ക്കകം പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശം

കൊച്ചി
റാഗിങ് നിരോധന നിയമം ഭേദഗതി ചെയ്യുന്നതിനുള്ള കരട് നിർദേശങ്ങൾക്ക് മുഖ്യമന്ത്രി അംഗീകാരം നൽകിയതായി സർക്കാർ ഹെെക്കോടതിയെ അറിയിച്ചു. കരട് നിയമസഭയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങൾ നാലാഴ്ചയ്‌ക്കകം പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശിച്ചു.
കേരള ലീഗൽ സർവീസസ് അതോറിറ്റി (കെൽസ) നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് നിതിൻ എം ജാംദാറും ജസ്റ്റിസ് സി ജയചന്ദ്രനും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. നിയമത്തിന്റെ പ്രാധാന്യത്തിൽ എല്ലാ കക്ഷികൾക്കും ഏക അഭിപ്രായമാണുള്ളതെന്നും കോടതി പറഞ്ഞു.
മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ച കരട് തുടർനടപടികൾക്കായി ബുധനാഴ്ച നിയമവകുപ്പിന് കൈമാറിയെന്നും മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്‌ക്കായി ഉടൻ സമർപ്പിക്കുമെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി എ ഷാജി അറിയിച്ചു.
കെൽസയ്‌ക്കുവേണ്ടി എ പാർവതി മേനോൻ ഹാജരായി. ശാരീരികവും മാനസികവും ലൈംഗികവുമായ എല്ലാ ഭീഷണികളും റാഗിങ്ങിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് കെൽസ നേരത്തേ ആവശ്യപ്പെട്ടിരുന്നു. നിയമത്തിൽ ഭേദഗതിക്കായി ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ചെയർമാനായി രൂപീകരിച്ച കർമസമിതിക്ക് സർക്കാരും കെൽസയും യുജിസിയും നിർദേശങ്ങൾ നൽകിയിരുന്നു. ഹർജി ഡിസംബർ അഞ്ചിന് വീണ്ടും പരിഗണിക്കും.









0 comments