ഹാഷിഷ് ഓയിലുമായി യുവാവ് പൊലീസ് പിടിയിൽ; നിരവധി കേസുകളിൽ പ്രതി

പെരിന്തൽമണ്ണ: ദേഹത്ത് ഒളിപ്പിച്ച് കടത്തിയ ഹാഷിഷ് ഓയിലുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീര്യം കൂടിയ 190ഗ്രാം ഹാഷിഷ് ഓയിലുമായി കോഴിക്കോട് നല്ലളം സ്വദേശി അച്ചാരംമ്പത്ത് നവീൻബാബു (27)വിനെയാണ് പാണ്ടിക്കാട് എസ് ഐ എം കെ ദാസനും സംഘവും അറസ്റ്റ് ചെയ്തത്.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മഞ്ചേരിയിൽ നിന്നും കരുവാരക്കുണ്ട് ഭാഗത്തേക്ക് വരുന്ന ബസിൽ നിന്നും നവീൻ ബാബുവിനെ പിടികൂടിയത്. കഞ്ചാവ് വാറ്റിയെടുത്ത് ഉണ്ടാക്കുന്ന വീര്യം കൂടിയ ഹാഷിഷ് ഓയിൽ ഗ്രാമിന് ആയിരം മുതൽ രണ്ടായിരം വരെ വിലയ്ക്കാണ് വിൽപന നടത്തുന്നത്. പ്ലാസ്റ്റിക് കുപ്പിയിലാക്കി പാൻറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. മണം വരാതിരിക്കാൻ സെല്ലോടാപ്പ് കൊണ്ട് ചുറ്റിയാണ് ഒളിപ്പിച്ചത്.
പിടിയിലായ നവീൻബാബു വിൻറെ പേരിൽ നിരവധി ക്രിമിനൽ കേസുകളാണ് കോഴിക്കോട്, കണ്ണൂർ ജില്ലകളിലുള്ളത്. പേട്രോൾ ബോംബെറിഞ്ഞ കേസുകളും പൊലീസിനെതിരെയുൾപ്പടെയുള്ള നിരവധി വധശ്രമക്കേസുകളും ആയുധ നിരോധനനിയമ പ്രകാരമുള്ള കേസുകളും പൊലീസ് ജീപ്പിൻറെ ഗ്ലാസ് തകർത്ത കേസ്, കവർച്ചാകേസ്, മോഷണക്കേസ് എന്നിവയും നിലവിലുണ്ട്. മിക്ക കേസുകളും വിചാരണനടന്നുകൊണ്ടിരിക്കുകയാണ്.
കാപ്പ നിയമപ്രകാരം ആറുമാസം കരുതൽതടങ്കലിൽ ജയിൽശിക്ഷ കഴിഞ്ഞ് കഴിഞ്ഞ ഡിസംബർ അവസാനമാണ് പുറത്തിറങ്ങിയത്. ജയിലിൽ നിന്ന് ഇറങ്ങിയശേഷം ബാംഗ്ലൂർ, മംഗലാപുരം ഭാഗങ്ങളിൽ നിന്ന് ഹാഷിഷ് ഓയിൽ നാട്ടിലേക്ക് കടത്തി വിൽപ്പനനടത്താനായി വരുന്ന വഴിയാണ് പൊലീസ് ഇയാളെ പിടികൂടിയത്. പ്രതിയുടെ മുൻ കേസുകളുടെ ജാമ്യം റദ്ദ് ചെയ്യാനുള്ള നടപകൾ സ്വീകരിക്കുമെന്നും ഡിവൈഎസ്പി അറിയിച്ചു.
പെരിന്തൽമണ്ണ ഡിവൈഎസ്പി എ പ്രേംജിത്തിൻറെ നേതൃത്വത്തിൽ എസ്ഐ എം കെ ദാസൻ, പാണ്ടിക്കാട് സ്റ്റേഷനിലെ പൊലീസ് ഉദ്ദ്യോഗസ്ഥരായ അജയൻ, അരുൺ കെ കുമാർ, സനു കെ ജോർജ് എന്നിവരും ജില്ലാ ആൻറി നർക്കോട്ടിക് സ്ക്വാഡുമാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.









0 comments