തനതുവരുമാനം കൂടിയതിൽ ജീവനക്കാർക്ക് പങ്ക് : മുഖ്യമന്ത്രി

ആലപ്പുഴ
സംസ്ഥാനത്തിന്റെ തനതുവരുമാനം വർധിച്ചതിൽ ജീവനക്കാർക്കും സ്‌തുത്യർഹമായ പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൻജിഒ യൂണിയൻ 62–-ാം സംസ്ഥാനസമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ആഭ്യന്തര ഉൽപ്പാദനവും നല്ല രീതിയിൽ കൂടി. എന്നാൽ ഇതിന് ഒപ്പം ചേരേണ്ട വിഭവങ്ങൾ ചേർന്നില്ല. അതുംകൂടിയായാൽ കേരളത്തിൽ ഒരു സാമ്പത്തിക പ്രശ്‌നവുമില്ല. എന്നാൽ, കേന്ദ്രസർക്കാർ ഇതിന് തടസം സൃഷ്‌ടിക്കുകയാണ്.
കേന്ദ്രം സ്വീകരിക്കുന്ന ഭരണഘടനാവിരുദ്ധ നടപടികൾക്കെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചു. കേരളത്തിന്റെ പരാതിയിൽ കഴമ്പുണ്ടെന്നും അത് ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്നും നിർദേശിച്ചിരിക്കുകയാണ്. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയിലും ജീവനക്കാരുടെ ശമ്പളം മുടക്കിയിട്ടില്ല. ക്ഷേമപെൻഷൻ കൊടുക്കാൻ പണമില്ലാതെ കുറച്ച് മാസങ്ങളിൽ കുടിശ്ശികയായി. ഇത് പരിഹരിച്ചുവരുന്നു. തുടർന്ന് മാസംതോറും കൃത്യമായി കൊടുക്കും.
സംസ്ഥാന സർക്കാരിന്റെ നയപരിപാടികൾ നടപ്പാക്കാൻ ജീവനക്കാർ നന്നായി സഹകരിച്ചു. അതിൽ നിർണായക പങ്ക് വഹിച്ചെന്ന് അഭിമാനിക്കാൻ എൻജിഒ യൂണിയന് കഴിയും. ആത്‌മാർഥതയും അർപ്പണബോധവും ജനങ്ങളോടുള്ള കൂറുമാണ് എൻജിഒ യൂണിയന്റെ പ്രവർത്തനങ്ങളെ വേറിട്ടുനിർത്തുന്നത്.
2016ൽ എൽഡിഎഫ് സർക്കാർ അധികാരമേറ്റശേഷം സർക്കാർ ഓഫീസുകളിൽ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ ഫയലുകൾ തീർപ്പാക്കാൽയജ്ഞം നടത്തി. ജനങ്ങളുടെ സൗകര്യത്തിന് ഓൺലൈൻ സേവനം ലഭ്യമാക്കി. ഇപ്പോൾ തൊള്ളായിരത്തോളം കാര്യങ്ങൾ ഓഫീസുകളിൽ പോകാതെ നിർവഹിക്കാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.









0 comments