ഗവര്‍ണറുടെ ആഹ്വാനം തള്ളി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

തിരുവനന്തപുരം
സംസ്ഥാനത്തെ കോളേജുകളില്‍ വിഭജന ഭീതിദിനം ആചരിക്കേണ്ടതില്ലെന്ന് അറിയിച്ച് സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കൊളിജീയറ്റ് എഡ്യുക്കേഷന്‍ വകുപ്പും കത്ത് നല്‍കി. ബുധനാഴ്ചയാണ് രണ്ട് വകുപ്പുകളുടെയും ഡയറക്ടര്‍മാര്‍ കോളേജുകളിലേക്ക് കത്ത് അയച്ചത്. ഗവര്‍ണര്‍ ആഹ്വാനംചെയ്ത പരിപാടി നടത്തേണ്ടതില്ലെന്ന് മന്ത്രി ആര്‍ ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതിന് പിന്നാലെയാണിത്.
സംസ്ഥാനത്തെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളുടെ ചുമതല കോളേജ് വിദ്യാഭ്യാസ വകുപ്പിനും എന്‍ജിനീയറിങ്, പോളിടെക്നിക് കോളേജുകളുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനുമാണ്.
രാജ്ഭവനില്‍ ലഭിച്ച കത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍, കേരള, സാങ്കേതിക സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസിമാര്‍, വ്യാഴാഴ്ച സെമിനാര്‍, നാടകം തുടങ്ങിയ വിവിധ പരിപാടികള്‍ അവതരിപ്പിക്കണമെന്ന് കോളേജുകൾക്ക് നിര്‍ദേശം നൽകിയിരുന്നു. സാങ്കേതിക സര്‍വകലാശാലയിൽ കോണ്‍ഗ്രസ് അധ്യാപക സംഘടന നേതാവായ പിആര്‍ഒ ഇന്‍ ചാര്‍ജാണ് വിസിക്കുവേണ്ടി സര്‍ക്കുലര്‍ അയച്ചത്. ബന്ധപ്പെട്ട അധികൃതരുടെ താല്‍പര്യപ്രകാരമേ ദിനാചരണം നടത്താവൂ എന്നാണ് കേരള സര്‍വകലാശാല കോളജ് ഡവലപ്‌മെന്റ് കൗണ്‍സില്‍ ഡയറക്ടര്‍ കോളേജുകളിലേക്ക് അയച്ച കത്തിൽ പറഞ്ഞത്. മലയാള സര്‍വകലാശാലയില്‍ വിഭജന ഭീതിദിനാചരണം നടത്തുമെന്ന പ്രചരണം തെറ്റാണെന്ന് താല്‍ക്കാലിക വിസി പ്രൊഫ. സി ആർ പ്രസാദും സർവകലാശാലയിലെ അധ്യാപക സംഘടനയായ മാസും അറിയിച്ചു.









0 comments