മകൾ പുറത്താക്കിയ അച്ഛനമ്മമാർ തിരികെ വീട്ടില്‍ കയറി


സ്വന്തം ലേഖകൻ
Published on Feb 03, 2025, 01:17 AM | 1 min read
വർക്കല: മകൾ വീട്ടില്‍നിന്ന് പുറത്താക്കിയ വൃദ്ധദമ്പതികൾ തിരികെ പ്രവേശിച്ചതോടെ മകളും കുടുംബവും താമസം മാറി. അച്ഛനമ്മമാരെ വീട്ടിൽനിന്നു പുറത്താക്കി വീടും ഗേറ്റും താഴിട്ട് പൂട്ടിയ അയിരൂർ തൃമ്പല്ലൂർ ക്ഷേത്രത്തിന് സമീപം വൃന്ദാവനത്തിൽ സിജി, ഭർത്താവ് ബാഹുലേയൻ എന്നിവർക്കെതിരെ സീനിയർ സിറ്റിസൺസ് ആക്ട് പ്രകാരം അയിരൂർ പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് മനംമാറ്റം.
അയിരൂർ വൃന്ദാവനം വീട്ടിൽ സദാശിവൻ (79), ഭാര്യ സുഷമ (72) എന്നിവരെയാണ് സിജി പുറത്താക്കിയത്. സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്കും ആര്‍ഡിഒക്കും മന്ത്രി ആര്‍ ബിന്ദു നിര്‍ദേശം നല്‍കി. ദമ്പതികള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അതേസമയം എല്ലാ മാസവും പത്താം തീയതിക്ക് മുമ്പായി 10,000 രൂപ മൂന്ന് മക്കളും തുല്യമായി അച്ഛനമ്മമാരുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണം, മരുന്ന്, ഭക്ഷണം, വസ്ത്രം എന്നിവയ്ക്ക് ചെലവാകുന്ന തുക മൂന്നു മക്കളും തുല്യമായി നൽകി സംരക്ഷണം ഉറപ്പാക്കണമെന്ന് കലക്ടർ ഉത്തരവിട്ടു.
അയിരൂർ പൊലീസ് ഉത്തരവിന്റെ പകർപ്പുമായി വീട്ടിലെത്തി ദമ്പതികളെ ബോധിപ്പിച്ചു. സിജിയുടെ മകനെത്തി താക്കോല്‍ കൈമാറി. വെള്ളിയാഴ്ചയാണ് സിജി അച്ഛനമ്മമാരെ പുറത്താക്കിയത്. നാട്ടുകാരും പൊലീസുമെത്തി സിജിയുമായി സംസാരിച്ചെങ്കിലും അച്ഛനമ്മമാരെ തിരികെക്കയറ്റാൻ അവർ തയ്യാറായില്ല. തുടർന്ന് സദാശിവനെയും സുഷമയെയും പൊലീസ് ബന്ധുവീട്ടിലേക്ക് മാറ്റി. മകളുടെ സാമ്പത്തികപ്രശ്‌നം തീർക്കാൻ തങ്ങളുടെ വീടുവിറ്റ് 35 ലക്ഷം രൂപ നൽകിയിരുന്നു. ഇത് തിരികെ ആവശ്യപ്പെട്ടതിനാണ് മകൾ ഇവരെ പുറത്താക്കിയതെന്ന് ദമ്പതികള്‍ വ്യക്തമാക്കിയിരുന്നു.









0 comments