പി കെ ഗുരുദാസന്റെ ജീവിതം ഡോക്യുമെന്ററിയാകുന്നു

ജയൻ ഇടയ്ക്കാട്
Published on Aug 03, 2025, 12:33 AM | 1 min read
കൊല്ലം
ജീവിതംകൊണ്ടും കർമമേഖലകളിലും കാലഭേദമന്യേ സഖാക്കൾക്ക് മാതൃകയായ കമ്യൂണിസ്റ്റ് നേതാവ് പി കെ ഗുരുദാസന്റെ സമരതീക്ഷ്‌ണ ജീവിതം ഡോക്യുമെന്ററിയാകുന്നു. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച് കൊല്ലത്തെ കശുവണ്ടി, കയർ തൊഴിലാളികളുടെ ജീവൽപ്രശ്‌നങ്ങളിൽ ഇടപെട്ട് ഒരു കാലത്തിന്റെ കരുത്തുറ്റ ശബ്ദമായി മാറിയ തൊഴിലാളി നേതാവിന്റെ ജീവിതം പറയുകയാണ് ‘സഖാവ് പി കെ ഗുരുദാസൻ’ എന്ന ഡോക്യുമെന്ററിയിലൂടെ. എൻ എൻ പിള്ള, കാക്കനാടൻ എന്നിവരെക്കുറിച്ചുള്ള ഡോക്യുമെന്ററികളിലൂടെ ശ്രദ്ധേയനായ ബിജു നെട്ടറയാണ് സംവിധായകൻ. ഡോക്യുമെന്ററിയുടെ സ്വിച്ച് ഓൺ ഞായർ പകൽ 11.30ന് പരവൂർ മുനിസിപ്പൽ പാർക്കിലെ ദേവരാജൻ സ്‌മൃതിമണ്ഡപത്തിൽ സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ നിർവഹിക്കും.
1935 ജൂലൈ പത്തിന് പരവൂർ കോങ്ങാൽ സൂചിക്കഴികത്ത് വീട്ടിൽ യശോദയുടെയും കൃഷ്‌ണന്റെയും മകനായി ജനിച്ച പി കെ ഗുരുദാസൻ നവതി പിന്നിടുമ്പോഴും കർമനിരതനാണ്. കമ്യുണിസ്റ്റ് പാർടിയിൽ അംഗമായിട്ട് ആഗസ്‌തിൽ 72 വർഷമാകും. ഗുരുദാസന്റെ സമകാലീനരായ സുഹൃത്തുക്കളും രാഷ്ട്രീയ, സാംസ്‌കാരിക നായകരുമൊക്കെ ഡോക്യുമെന്ററിയുടെ ഭാഗമാകും.
പി എ സമദ് കരുനാഗപ്പള്ളി, എസ് അശോക് ബേവൂക്കോണം എന്നിവരാണ് നിർമാണം. പ്രൊഫ. അലിയാർ, മോഹൻ സിത്താര, എൻ ഹരികുമാർ അടക്കമുള്ളവരുടെ കൈയൊപ്പുണ്ടാകും. ഫിലിം ഫോർമാറ്റിൽ ഫോർ കെയിലാണ് ചിത്രീകരണം.









0 comments