ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്: പൊതുവിദ്യാഭ്യാസവകുപ്പിന്റെ കീഴിലെ വിവിധ ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന

തിരുവനന്തപുരം : സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള റീജയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിലും വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളുടെ ചുമതലയുള്ള അസിസ്റ്റന്റ് ഡയറക്ടർ ഓഫീസുകളിലും ഹൈസ്കൂളുകളുടെ ചുമതലയുള്ള ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എയ്ഡഡ് സ്കൂളുകളിലെ അധ്യാപക/അനധ്യാപകരുടെ സർവീസ് സംബന്ധമായ വിവിധ വിഷയങ്ങളിൽ ക്രമക്കേടുകളും അഴിമതികളും നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
എയ്ഡഡ് സ്കൂളുകളിലെ അധ്യാപക/അനധ്യാപക നിയമനം, നിയമനം ക്രമവത്ക്കരിക്കൽ, പുതിയ തസ്തിക സൃഷ്ടിക്കൽ, ഭിന്നശേഷി സംവരണ പ്രകാരമുള്ള തസ്തികകളിലെ നിയമനങ്ങളും അവയുടെ ക്രമവത്കരണം എന്നീ വിഷയങ്ങളിൽ ചില ഉദ്യോഗസ്ഥർ ഫയലുകളിൽ നടപടി എടുക്കുന്നതിനായി ഉദ്യോഗാർഥികളിൽ നിന്നും കൈക്കൂലിയായി പണം കൈപ്പറ്റാറുണ്ടെന്ന് വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഫയലുകളിലെ ന്യൂനതകൾ പരിഹരിക്കുന്നതിനെന്ന പേരിൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നും തന്നെ വിരമിച്ച ചില ഉദ്യാഗസ്ഥരെ സർവീസ് കൺസൾട്ടന്റുകൾ എന്ന രീതിയിൽ സമീപിക്കാൻ ഉദ്യോഗാർഥികളെ നിർബന്ധിക്കുകയും ഈ ഉദ്യോഗസ്ഥർ ഇടനിലക്കാരായി നിന്ന് വലിയ തുക അധ്യാപകരിൽ നിന്നും കൈക്കൂലിയായി വാങ്ങി വീതം വയ്ക്കുന്നതുമായാണ് വിജിലൻസിന് ലഭിച്ച വിവരം.
കൂടാതെ എയ്ഡഡ് മേഖലയിലെ അധ്യാപക/അനധ്യാപകകരുടെ സർവീസ് ആനുകൂല്യങ്ങൾ അനുവദിക്കുന്നതിൽ ഉദ്യോഗസ്ഥർ അനാവശ്യ കാലതാമസം വരുത്തുന്നതായും ഭൂരിഭാഗം അപേക്ഷകളും ചില ഉദ്യോഗസ്ഥർ വിവിധ കാരണങ്ങൾ പറഞ്ഞ് വൈകിപ്പിക്കാറുള്ളതായും ആനുകൂല്യങ്ങൾക്ക് ആനുപാതികമായ കൈക്കൂലി ലഭിച്ചാൽ മാത്രമേ പ്രസ്തുത അപേക്ഷകളിൽ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കാറുള്ളുവെന്നും വിവരം ലഭിച്ചിട്ടുണ്ട്.
തുടർന്നാണ് സംസ്ഥാനത്തെ 41 ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും 7 റീജയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിലും 7 അസിസ്റ്റന്റ് ഡയറക്ടർ ഓഫീസുകളിലും രാവിലെ മുതൽ മിന്നൽ പരിശോധന ആരംഭിച്ചത്. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പറിലോ, വാട്ട്സ്ആപ്പ് നമ്പറായ 9447789100 എന്ന നമ്പറിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.









0 comments