പ്ലാസ്റ്റിക് കവർ ഉരുക്കിച്ചേർത്ത എണ്ണ: പൊലീസ് അന്വേഷണം വേണം; കലക്ടർക്ക് റിപ്പോർട്ട് നൽകി

പ്രതീകാത്മക ചിത്രം
കൊല്ലം: പലഹാരക്കടയിൽനിന്ന് പ്ലാസ്റ്റിക് കവർ ഉരുക്കിച്ചേർത്ത എണ്ണ പിടികൂടിയ സംഭവത്തിൽ പൊലീസ് അന്വേഷണം വേണമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം. എണ്ണയിൽ പ്ലാസ്റ്റിക് ഇട്ടതിന് വ്യക്തമായ തെളിവ് ലഭിക്കാത്തതിനാലാണ് അന്വേഷണം ആവശ്യപ്പെട്ട് കലക്ടർക്ക് റിപ്പോർട്ട് നൽകിയത്. ലൈസൻസ് ഇല്ലാത്തതിനും മറ്റും കടയുടമയ്‌ക്കെതിരെ വിവിധ വകുപ്പുകളിലായി 13ലക്ഷം രൂപ പിഴ അടയ്‌ക്കാനും നടപടിയെടുക്കും. എണ്ണയുടെയും ഭക്ഷ്യസാധനങ്ങളുടെയും സാമ്പിൾ പരിശോധന ഫലം രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ലഭിക്കും.
തിളയ്‌ക്കുന്ന എണ്ണയിൽ മനഃപൂർവം പ്ലാസ്റ്റിക് ഇടില്ലെന്നാണ് വകുപ്പ് അധികൃതർ പറയുന്നത്. അതേസമയം സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ വീഴ്‌ച കൗൺസിലിന്റെ അനുമതിയോടെ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മേയർ ഹണി പറഞ്ഞു. എണ്ണ പിടിച്ചെടുത്ത കോർപറേഷൻ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ രാജീവിനെ അഭിനന്ദിച്ചു. ലൈസൻസില്ലാതെയും ശുചിത്വ–- സുരക്ഷിത മാനദണ്ഡം പാലിക്കാതെയും കട പ്രവർത്തിപ്പിച്ചതിന് നടത്തിപ്പുകാരനെതിരെ കോർപറേഷൻ ആരോഗ്യവിഭാഗം കേസെടുത്തിട്ടുണ്ട്.
കൊല്ലം റെയിൽവേ സ്റ്റേഷന് സമീപം പുതിയകാവ് ക്ഷേത്രം റോഡരികിലെ കടയിലാണ് ബുധൻ രാവിലെയാണ് സംഭവം. ആളുകൾ കൂടിയതോടെ കടയിൽ ഉണ്ടായിരുന്നവർ എണ്ണയുടെ ഭൂരിഭാഗവും മറിച്ചുകളഞ്ഞു. സ്ഥാപനത്തിന് രേഖകളോ അതിഥിത്തൊഴിലാളികൾക്ക് ആരോഗ്യ കാർഡോ ഉണ്ടായിരുന്നില്ല. പരിശോധനയ്‌ക്കു പിന്നാലെ കട പൂട്ടിച്ചു. പരിശോധനയിൽ മുമ്പ് ഉരുക്കിയതിന്റെ ബാക്കി പ്ലാസ്റ്റിക് കവറുകളും എണ്ണയും കണ്ടെത്തി. രണ്ടാഴ്ച മുമ്പാണ് കട പ്രവർത്തനം ആരംഭിച്ചത്.
മൊഴിയിൽ ഉറച്ച് ദൃക്‌സാക്ഷി
തിളയ്‌ക്കുന്ന എണ്ണയിൽ പ്ലാസ്റ്റിക് കവർ കിടക്കുന്നത് കണ്ടെന്ന മൊഴിയിൽ ഉറച്ചുനിൽക്കുന്നതായി ദൃക്‌സാക്ഷിയായ കൊല്ലം എഫ്‌സിഐ ജീവനക്കാരൻ വിശ്വനാഥൻ. മൊഴിയിൽ വൈരുധ്യമുണ്ടെന്ന ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.









0 comments