വിഴിഞ്ഞം തുറമുഖം ഉദ്‌ഘാടനം; പ്രധാനമന്ത്രി ഇന്നെത്തും

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്തെത്തും. രാജ്യത്തെ ആദ്യ ആഴക്കടൽ ട്രാൻഷിപ്മെന്റ് തുറമുഖമായ വിഴിഞ്ഞം പകൽ 11നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിക്കുക. വ്യാഴാഴ്ച വൈകീട്ട് 7.50നാണ് പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തുക. അവിടെ നിന്ന് നേരെ രാജ്ഭവനിലെത്തും. വെള്ളിയാഴ്ച രാവിലെ 9.30-ന് രാജ്ഭവനിൽനിന്ന് പാങ്ങോട് സൈനികകേന്ദ്രത്തിലേക്കും അവിടെനിന്ന് ഹെലികോപ്റ്ററിൽ വിഴിഞ്ഞം തുറമുഖത്തേക്കും പോകും.
തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, തുറമുഖമന്ത്രി വി എൻ വാസവൻ എന്നിവർ പങ്കെടുക്കും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, ശശി തരൂർ എംപി തുടങ്ങിയവർക്കും ക്ഷണമുണ്ട്.
വിഴിഞ്ഞത്ത് എത്തിയ പ്രധാനമന്ത്രിയെ എംഎസ് എസി സെലസ്റ്റീനോ മറെ സ്‌കാ എന്ന കൂറ്റൻ മദർഷിപ്പാകും സ്വീകരിക്കുക. പുറംകടലിൽ എത്തിയ കപ്പൽ വ്യാഴാഴ്‌ച ബർത്തിലടുപ്പിക്കും. 24,116 ടിഇയു കണ്ടയ്നറുകൾ വഹിക്കാൻ ശേഷിയുള്ള കപ്പലിന് 399 മീറ്റർ നീളവും 61 മീറ്റർ വീതിയുമുണ്ട്.









0 comments