മുതലപ്പൊഴി തുറമുഖ വികസനം: ട്രെട്രാപോഡ് നിർമാണം തുടങ്ങി

മുതലപ്പൊഴിയിൽ പുലിമുട്ട് നിർമാണത്തിനുള്ള ടെട്രാപോഡുകളുടെ നിർമാണം പുരോഗമിക്കുന്നു
ചിറയിൻകീഴ് : മുതലപ്പൊഴി തുറമുഖം അപകടമുക്തമാക്കുന്നതിനുള്ള പുലിമുട്ട് നിർമാണത്തിനാവശ്യമായ ടെട്രാപോഡുകളുടെ നിർമാണം തുടങ്ങി. രണ്ടാഴ്ച മുൻപ് മുതലപ്പൊഴിയിൽ എത്തിച്ച ഫ്രെയിമുകൾ കൂട്ടിയോജിപ്പിച്ച ശേഷം ഇതിനുള്ളിൽ കോൺക്രീറ്റ് മിശ്രിതം യന്ത്ര സഹായത്താൽ നിറച്ച് 8, 10 ടൺ വീതം ഭാരം വരുന്ന ട്രെട്രാപോഡുകളാണ് നിർമിക്കുക. 8 ടണ്ണിന്റെ 3990 എണ്ണവും 10 ടണ്ണിന്റെ 2205 ട്രെട്രാപോഡുകളും നിർമിക്കും. ഇവ
ചീഫ് ടെക്നിക്കൽ എക്സാമിനർ വിലയിരത്തിയ ശേഷം നമ്പർ രേഖപ്പെടുത്തി പെരുമാതുറ ഭാഗത്തെ യാർഡിലേക്ക് മാറ്റും.
കാലാവസ്ഥ അനുകൂലമായാലുടൻ പുലിമുട്ടിന്റെ നീളം കൂട്ടുന്ന പ്രവൃത്തി തുടങ്ങും. പുലിമുട്ടിനാവശ്യമായ പാറകളുടെ തൂക്കം നിർണയിക്കുന്നതിനുള്ള വേ ബ്രിഡ്ജിന്റെ നിർമാണവും പുരോഗമിക്കുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ
177 കോടി രൂപയുടെ വികസനമാണ് മുതലപ്പൊഴിയിൽ നടപ്പാക്കുന്നത്. പി കെഎംകോ-കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമാണ ചുമതല. ഇതോടൊപ്പം 49 കോടി രൂപയുടെ പദ്ധതി കൂടി സംസ്ഥാന സർക്കാർ നടപ്പാക്കും. ഇതടക്കം 226 കോടി രൂപയാണ് ആകെ ചെലവഴിക്കുക. രണ്ടു വർഷം കൊണ്ട് നിർമാണം പൂർത്തീകരിക്കും.
പൊഴിയിലടിഞ്ഞിട്ടുള്ള മണൽത്തിട്ട നീക്കാനെത്തിച്ച ചന്ദ്രഗിരി ഡ്രഡ്ജറിൻ്റെ സാങ്കേതിക തകരാറുകൾ പരിഹരിക്കൽ പുരോഗമിക്കുകയാണ് .
ആവശ്യമായ സ്പെയർ പാർട്സുകളും ഹൈദരാബാദിൽ നിന്ന് വിദഗ്ധരെയും ഉടൻ എത്തിക്കും. ഏതാനും ദിവസങ്ങൾക്കുള്ളിൽ മണൽ നീക്കുന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കുവാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഹാർബർ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. നാഷണൽ ഹൈവേ അതോറിറ്റിക്ക് ഡ്രഡ്ജ് ചെയ്യുന്നതിനുള്ളചുമതല നൽകി പകരം ഡ്രഡ്ജ് ചെയ്തെടുക്കുന്ന മണൽ എൻഎച്ച്എഐ ക്ക് നൽകാനും ചർച്ചകൾ പുരോഗമിക്കുകയാണ്. എറണാകുളം തൃശൂർ ഭാഗങ്ങളിലെ സ്വകാര്യ കമ്പനികളിൽ നിന്നും അത്യാധുനിക ഡ്രഡ്ജറുകൾ എത്തിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്.









0 comments