മുണ്ടക്കെെയിലെ 21 കുട്ടികൾക്ക് ഇന്ന് 10 ലക്ഷം നൽകും ; രക്ഷിതാക്കൾ നഷ്ടപ്പെട്ട കുട്ടിക്ക് നൽകുന്നത് 41 ലക്ഷം


അജ്‌നാസ് അഹമ്മദ്
Published on Aug 18, 2025, 02:48 AM | 1 min read
കൽപ്പറ്റ
മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷിതാക്കൾ നഷ്‌ടപ്പെട്ട 21 കുട്ടികൾക്ക് പഠനസഹായമായി സംസ്ഥാന സർക്കാർ 10 ലക്ഷം രൂപകൂടി തിങ്കളാഴ്‌ച നിക്ഷേപിക്കും. അച്ഛനും അമ്മയും നഷ്‌ടപ്പെട്ട ഏഴ് കുട്ടികൾക്ക് 41 ലക്ഷം രൂപയും രക്ഷിതാക്കളിൽ ഒരാൾ നഷ്‌ടമായ 14 കുട്ടികൾക്ക് 15 ലക്ഷം രൂപയുമാണ് ലഭിക്കുക. ഇതിൽ രണ്ടുപേർ ഇതര സംസ്ഥാനക്കാരാണ്. കലക്ടറുടെ പേരിൽ ട്രഷറി അക്കൗണ്ട് ആരംഭിച്ച് കുട്ടികളെ നോമിനികളാക്കി പ്രായപൂർത്തിയാകുംവരെ സ്ഥിരനിക്ഷേപമായി തുക സൂക്ഷിക്കും. മാസം 8000 രൂപയോളം പലിശ ലഭിക്കും. 18 വയസ്സ് പൂർത്തിയായാൽ തുക പിൻവലിക്കാം. ദുരന്തത്തിനുശേഷം നാലുപേർക്ക് 18 വയസ്സ് പൂർത്തിയായി. ഇവരുൾപ്പെടെയാണ് 21 പേർ.
അച്ഛനും അമ്മയും നഷ്‌ടമായ കുട്ടികൾക്ക് വനിതാ ശിശുവികസന വകുപ്പ് നൽകിയ 10 ലക്ഷം രൂപയ്‌ക്ക് പുറമെയാണ് സിഎംഡിആർഎഫിൽനിന്നുള്ള സ ഹായം.
രക്ഷിതാക്കളിൽ ഒരാൾ നഷ്‌ടമായ കുട്ടികൾക്ക് വനിതാ ശിശുവികസന വകുപ്പ് അഞ്ചുലക്ഷം രൂപയും കൈമാറിയിട്ടുണ്ട്. ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെയും കുട്ടിയുടെയും സംയുക്ത അക്കൗണ്ടിലുള്ള തുകയ്‌ക്കും മാസം പലിശ ലഭിക്കുന്നുണ്ട്.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വിനിയോഗിക്കുന്ന സിഎസ്‌ആർ ഫണ്ടും വിവിധ സ്‌പോൺസർമാരിൽനിന്ന് സമാഹരിച്ച തുകയും അടക്കം അഞ്ചുലക്ഷം രൂപയും രക്ഷിതാക്കൾ രണ്ടുപേരും നഷ്ടമായ കുട്ടികൾക്കായി സ്ഥിരനിക്ഷേപമായുണ്ട്. ഇതിനുപുറമേ മാസം 4000 രൂപ വീതം നൽകാനും യൂണിസെഫുമായി സഹകരിച്ച് 25 വയസ്സുവരെ പഠനസഹായം ഉറപ്പാക്കാനുമുള്ള പദ്ധതികളുമുണ്ട്.









0 comments