വീഴ്ച വരുത്താതെ നികുതി അടയ്ക്കുന്നതും രാഷ്ട്രസേവനമാണ്: മോഹൻലാൽ

സംസ്ഥാനത്ത് ഏറ്റവുമധികം ജിഎസ്ടി നൽകുന്ന വ്യക്തിക്കുള്ള പുരസ്കാരം മന്ത്രി കെ എൻ ബാലഗോപാൽ മോഹൻലാലിന് നൽകുന്നു.
തിരുവനന്തപുരം: സൈനിക ശക്തി എന്നതുപോലെ സാമ്പത്തികമായ ശക്തിയും രാജ്യത്തിന് അനിവാര്യമാണെന്ന് നടൻ മോഹൻലാൽ. വീഴ്ച വരുത്താതെ നികുതി അടയ്ക്കുന്നതും റിട്ടേൺസ് സമർപ്പിക്കുന്നതും രാഷ്ട്രസേവനമാണ്. ആദായനികുതിയിലും സേവന നികുതിയിലും പരമാവധി സുതാര്യതയും കൃത്യതയും പാലിച്ച് തന്നെ മാതൃകയാക്കുന്ന അനേകർക്ക് പ്രചോദനമാകാൻ ശ്രമിക്കാറുണ്ടെന്നും മോഹൻലാൽ പറഞ്ഞു. ജിഎസ്ടി ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര ജിഎസ്ടി സംഘടിപ്പിച്ച ചടങ്ങിൽ സംസ്ഥാനത്ത് ഏറ്റവുമധികം ജിഎസ്ടി നൽകുന്ന വ്യക്തിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു താരം.
ചടങ്ങിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ മോഹൻലാലിന് പുരസ്‌കാരം സമ്മാനിച്ചു. നിയമപരമായി ചെയ്യേണ്ട കാര്യമാണെങ്കിലും കൃത്യമായി ചെയ്യുമ്പോൾ അതിന് ലഭിക്കുന്ന അംഗീകാരത്തിന് തൃപ്തിയുണ്ടെന്നും മോഹൻലാൽ പറഞ്ഞു.
ജിഎസ്‌ടി യാഥാർഥ്യമായി എട്ടു വർഷം പൂർത്തിയായപ്പോഴും നികുതി നിശ്‌ചയിച്ചതിലെ ചില പോരായ്‌മകൾ പരിഹരിക്കപ്പെട്ടില്ലെന്ന് ജിഎസ്ടി ദിനാഘോഷം ഉദ്ഘാടനം ചെയ്ത് മന്ത്രി ബാലഗോപാൽ പറഞ്ഞു. സംസ്ഥാനങ്ങളുടെ വരുമാനം കുറയുന്നതിനിടയാക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടണമെന്നത് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യമാണ്. ഏകീകരിച്ച നികുതി പാറ്റേൺ കൊണ്ടുവരണമെന്ന് ജിഎസ്‌ടി കൗൺസിലിൽ സംസ്ഥാനം ആവശ്യപ്പെടാറുണ്ട്. കഴിഞ്ഞവർഷത്തെയും ഈ വർഷത്തെയും മെയ് മാസത്തിലെ കേരളത്തിലെ ജിഎസ്‌ടി ശേഖരണത്തിന്റെ വളർച്ച 24 ശതമാനമാണ്. എന്നാൽ റവന്യു ഒമ്പതു ശതമാനം മാത്രവും. ഉപഭോക്തൃ സംസ്ഥാനമായാണ് കേരളം അറിയപ്പെടുന്നത്. ഇവിടെ ആവശ്യമുള്ളതിന്റെ മൂന്നിൽ രണ്ടു ഭാഗവും ഇതര സംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരുന്നതാണ്. എന്നാൽ വാങ്ങുന്ന സംസ്ഥാനമെന്ന പരിഗണനയിൽ ഐജിഎസ്‌ടി കൂടുതലായി ലഭിക്കുന്നില്ല. ഇങ്ങനെ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അതു തിരുത്തി മുന്നേറുകമാത്രമാണ് വഴിയെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം സോണിന്റെ കീഴിൽ മികച്ച പ്രകടനം കാഴ്ചവച്ച ഉദ്യോഗസ്ഥർക്കും കൃത്യമായി നികുതി അടയ്ക്കുന്നവർക്കുമുള്ള പ്രശംസാ പത്രം ചടങ്ങിൽ സമ്മാനിച്ചു. സെൻട്രൽ ടാക്സ്, സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് പ്രിൻസിപ്പൽ ചീഫ് കമീഷണർ ഖാദർ റഹ്‌മാൻ സ്വാഗതവും കമീഷണർ കെ കാളിമുത്തു നന്ദിയും പറഞ്ഞു.









0 comments