കുടുംബത്തിനൊപ്പമുണ്ട്; ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ വീട്ടിൽ മന്ത്രിമാരെത്തി

കൊച്ചി: ഛത്തീസ്ഗഡിൽ തീവ്രഹിന്ദുത്വവാദികളുടെ വിചാരണക്കിരയായി അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ വീട്ടിൽ മന്ത്രിമാരെത്തി. മന്ത്രിമാരായ പി രാജീവും റോഷി അഗസ്റ്റിനുമാണ് സിസ്റ്റർ പ്രീതി മേരിയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ചത്. നിയമപരമായി സാധ്യമായ എല്ലാവഴികളും തേടുന്നുണ്ടെന്നുന്നും മുഖ്യമന്ത്രി തന്നെ വിഷയത്തിൽ ഇടപെട്ട് മന്ത്രിമാരെ തുടർ പ്രവർത്തനങ്ങൾക്കായി ചുമതലപ്പെടുത്തുകയായിരുന്നെന്നും മന്ത്രി പി രാജീവ് ഫെയ്സ്ബുക്കിൽ കുറിച്ചു.
കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ഉറപ്പ് നൽകി. നമ്മുടെ രാജ്യത്തിന്റെ ഭരണഘടന ഉറപ്പ് നൽകുന്ന മതസ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം കൂടിയാണിത്. ഈ സംഭവം ക്രിസ്ത്യൻ വിഷയമായി മാത്രം ഒതുക്കാൻ സാധിക്കുന്നതല്ല. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ പലപ്പോഴായി കേൾക്കുന്ന ആക്രമണങ്ങളുടെ തുടർച്ചയാണിത്. ജനാധിപത്യ വിശ്വാസികളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധവും ഉയർന്നുവരേണ്ടതുണ്ടെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഞായറാഴ്ച കത്തയച്ചിരുന്നു .കോൺവെൻ്റിൽ ജോലിക്ക് എത്തിയവരെ കൂട്ടിവരാൻ ഛത്തീസ്ഗഡിലെ ദുർഗ്ഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയ സിസ്റ്റർ വന്ദനാ ഫ്രാൻസിസ്, പ്രീതി എന്നീ കന്യാസ്ത്രീകളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കസ്റ്റഡിയിൽ എടുത്ത ശേഷം ഇവരുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞിട്ടില്ലെന്ന് ബന്ധുക്കൾ പരാതിയുമായി സമീപിച്ചുവെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.









0 comments