തന്ത്രിയുടെ ആരോപണം അടിസ്ഥാനരഹിതവും ആസൂത്രിതവും

തിരുവനന്തപുരം: ആറന്മുള പാർഥസാഥി ക്ഷേത്രം തന്ത്രിയുടെ ആരോപണം അടിസ്ഥാനരഹിതവും ആസൂത്രിതമായ കുബുദ്ധിയുമാണെന്ന് മന്ത്രി വി എൻ വാസവൻ. ആറന്മുള വള്ളസദ്യയിൽ ആചാരലംഘനം നടന്നതായി ദേവസ്വംബോർഡിന് തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് കത്ത് നൽകിയതിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
സെപ്‌തംബർ 14നാണ് വള്ളസദ്യ നടന്നത്. 31 ദിവസത്തിനുശേഷമുള്ള കത്തിന്റെ യുക്തി മനസ്സിലാകുന്നില്ല. വള്ളസദ്യയുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാൻ പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ വി സാംബദേവനാണ് ക്ഷണിച്ചത്. എല്ലാ ആചാരങ്ങളും പൂർത്തീകരിച്ചാണ് സദ്യ വിളന്പിയതെന്ന് അദ്ദേഹംതന്നെ വിശദീകരിച്ചിട്ടുണ്ട്. കടവിൽ പോയി പള്ളിയോടങ്ങളെ സ്വീകരിച്ച് മടങ്ങാനൊരുങ്ങുന്പോൾ ചടങ്ങ് പൂർത്തിയാകണമെങ്കിൽ ഉൗട്ടുപുരയിൽ പോയി അവരോടൊപ്പം ഭക്ഷണംകൂടി കഴിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അത് ആചാരത്തിന്റെ ഭാഗമാണെന്നും പറഞ്ഞു. പ്രസിഡന്റാണ് ഭക്ഷണം വിളന്പിയത്. അടുത്ത ദിവസങ്ങളിലൊന്നും പരാതിയോ പരിഭവമോ ഉയർന്നില്ല. ഒരുമാസം കഴിഞ്ഞ് ആരോപണമുന്നയിച്ച് കത്ത് നൽകിയത് ആസൂത്രിതമാണ്.
ശബരിമലയിലെ ശിൽപ്പപാളി വിഷയത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കുകയാണ്. ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ പിടികൂടാത്തതിന് കാരണം സർക്കാർ സമ്മർദമാണെന്ന് പ്രതിപക്ഷം പറയുന്നത് കോടതിയെ അവഹേളിക്കലാണ്. കോടതിയോട് അവിശ്വാസവും അനാദരവുമുള്ളതുകൊണ്ടാണ് അവർ സമരം പ്രഖ്യാപിച്ചത്. സമാനതകളില്ലാത്ത വികസനക്ഷേമപ്രവർത്തനങ്ങൾ നടത്തുന്ന സർക്കാർ മൂന്നാമതും അധികാരത്തിൽവരുമെന്ന അന്തരീക്ഷം വന്നപ്പോൾ പ്രതിപക്ഷത്തിന് സമനില തെറ്റിയിരിക്കുകയാണെന്നും വാസവൻ പറഞ്ഞു.









0 comments