ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്കുള്ള ആദ്യ ഹോസ്റ്റൽ എംജിയിൽ

കോട്ടയം: സംസ്ഥാനത്ത് ആദ്യമായി ട്രാൻസ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്കായി നിര്‍മിച്ച സർവകലാശാല ഹോസ്റ്റൽ എംജി യുണിവേഴ്‌സിറ്റിയിൽ ഉദ്‌ഘാടനത്തിന് ഒരുങ്ങുന്നു. 13.67 ലക്ഷം രൂപ ചെലവിട്ട് സർവകലാശാല ക്യാമ്പസിനകത്താണ് ട്രാന്‍സ് ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്കായി ഹോസ്റ്റല്‍ സജ്ജീകരിച്ചത്. മന്ത്രി ആർ ബിന്ദു തിങ്കളാഴ്ച വിദ്യാർഥികൾക്കായി ഹോസ്റ്റൽ സമർപ്പിക്കും. ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് ഹോസ്റ്റലിന്റെ നിര്‍മാണോദ്ഘാടനവും മന്ത്രി നിർവഹിക്കും.
പകൽ 2.30ന് സര്‍വകലാശാല അസംബ്ലി ഹാളില്‍ നടക്കുന്ന ചടങ്ങിൽ മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷനാകും. നിലവിലുള്ള നിള സ്റ്റുഡന്റ്‌സ് ഹോസ്റ്റലിന്റെ മുകള്‍ നിലയില്‍ 80 വിദ്യാര്‍ഥികള്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യങ്ങളോടെ സജ്ജീകരിച്ച എക്സ്റ്റന്‍ഷന്‍ ബ്ലോക്ക് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനംചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ 2024– -2025 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 57 ലക്ഷം രൂപ ചെലവഴിച്ചാണ് നിള ഹോസ്റ്റലിന്റെ മുകള്‍ നിലയില്‍ എക്സ്റ്റന്‍ഷന്‍ ബ്ലോക്ക് ഒരുക്കിയത്.
വിദേശ രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കുൾപ്പെടെ താമസിക്കാനായി കിഫ്ബിയില്‍നിന്നും അനുവദിച്ച 34.9 കോടി രൂപ വിനിയോഗിച്ചാണ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് ഹോസ്റ്റല്‍ മന്ദിരം നിര്‍മിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.









0 comments