എംജി സർവകലാശാലയിൽ എസ്എഫ്ഐയുടെ തേരോട്ടം

മഹാരാജാസ് കോളേജിൽ മുഴുവൻ സീറ്റും നേടിയ എസ്എഫ്ഐ പ്രവർത്തകരുടെ ആഹ്ലാദം
കോട്ടയം : എംജി സർവകലാശാലയിലെ കോളേജുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐയ്ക്ക് ഉജ്ജ്വല വിജയം. തെരഞ്ഞെടുപ്പ് നടന്ന 123 കോളേജുകളിൽ 103ഉം എസ്‌എഫ്‌ഐ നേടി. 44 ഇടത്ത് എതിരില്ലാതെ എസ്എഫ്ഐ വിജയിച്ചു. എറണാകുളത്ത് 40ൽ 33ഇടത്തും എസ്എഫ്ഐ വിജയിച്ചു. കൊച്ചിൻ കോളേജ്, ഇടക്കൊച്ചി സിയന്ന കോളേജ്, മണിമലക്കുന്ന് ഗവ. കോളേജ്, തൃക്കാക്കര ഭാരത് മാതാ കോളേജ്, കുന്നുകര എംഇഎസ് കോളേജ്, പിറവം ബിപിസി കോളേജ് എന്നിവ കെഎസ്‌യുവിൽനിന്നും മൂവാറ്റുപുഴ ഇലാഹിയ കോളേജ് എംഎസ്‌എഫിൽനിന്നും തിരിച്ചുപിടിച്ചു. ഭാരത്‌മാതാ കോളേജിലും ബിപിസി കോളേജിലും വിജയിച്ചു.
പത്തനംതിട്ടയിൽ 20 കോളേജുകളിൽ 19 ഇടത്തും വിജയിച്ചു. കോന്നി എൻഎസ്‌എസ് കോളേജ് എബിവിപിയിൽനിന്ന് പിടിച്ചെടുത്തു. മൗണ്ട് സിയോൺ ലോ കോളേജിലും നീണ്ട ഇടവേളയ്ക്ക് ശേഷം എസ്‌എഫ്‌ഐ യൂണിയൻ സ്വന്തമാക്കി. നാല് കോളേജുകളിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കോട്ടയത്ത് 36 കോളേജുകളിൽ 30ലും വിജയിച്ചു. ചങ്ങനാശേരി എസ്ബി കോളേജ് രണ്ട് വർഷത്തിന് ശേഷം കെഎസ്‌യുവിൽനിന്ന് തിരിച്ചുപിടിച്ചു. 14 കോളേജുകളിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇടുക്കിയിലെ 26ൽ 20 കോളേജിലും എസ്‌എഫ്‌ഐ വിജയിച്ചു. ശാന്തൻപാറ ഗവ. കോളേജ്, മുരിക്കാശേരി മാർ സ്ലീവ കോളേജ് എന്നിവടങ്ങളിൽ കെഎസ്‌യുവിൽ നിന്ന് യൂണിയൻ തിരിച്ചുപിടിച്ചു. 14 ഇടത്ത് നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ തന്നെ എസ്‌എഫ്‌ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
എംജി യൂണിവേഴ്സിറ്റിയിൽ ആലപ്പുഴയിലെ ഏക കോളേജായ എടത്വ സെന്റ് അലോഷ്യസ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു.









0 comments