മാധ്യമങ്ങൾ അനാവശ്യ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു: മന്ത്രി വി അബ്ദുറഹിമാൻ

തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ അനാവശ്യ വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണെന്ന് കായികമന്ത്രി വി അബ്ദുറഹിമാൻ. അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഫെഡറേഷനുമായാണ് സ്‌പോണ്‍സര്‍ കരാര്‍ ഒപ്പിട്ടത്. പണം നല്‍കിയെന്ന് സ്‌പോണ്‍സര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. നേരത്തെ കേരളം അര്‍ജന്റീനയുമായി കരാറില്‍ ഏര്‍പ്പെട്ടില്ലെന്നും പണം അടച്ചില്ലെന്നും പറഞ്ഞ മധ്യമങ്ങളാണ് ഇപ്പോള്‍ കരാര്‍ ലംഘനം ആരോപിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എഎഫ്എയുടെ മാർക്കറ്റിങ് വിഭാഗം മേധാവി ലിയാൻഡ്രോ പീറ്റേഴ്സന്റെ പേരിൽ ഇപ്പോൾ പുറത്തുവന്നത് വിശ്വാസ്യതയില്ലാത്ത ചാറ്റാണെന്നും കേരള സർക്കാരാണ് കരാർ ലംഘനം നടത്തിയതെന്ന് ലിയാൻഡ്രോ പീറ്റേഴ്സൻ പറഞ്ഞെങ്കിൽ അതാണ് കരാർ ലംഘനം. കരാറിലുള്ള വിവരങ്ങള്‍ പുറത്തുവിടരുതെന്ന് കരാറില്‍ തന്നെയുണ്ട്. കേരളം കരാര്‍ ലംഘിച്ചു എന്ന് എങ്ങനെയാണ് അദ്ദേഹം പറയുകയെന്നും മന്ത്രി ചോദിച്ചു.
അർജന്റീന ഫുട്ബോൾ അസോസിയേഷൻ കേരളത്തിൽ സൗഹൃദമത്സര ത്തിന് വരില്ലെന്ന് ഇതുവരെ അറിയിച്ചിട്ടില്ല. കരാർ പ്രകാരം 2025 ഓക്ടോബറിലാണ് ടീം എത്തേണ്ടത്. എന്നാൽ ഇത് 2026 ലേക്ക് മാറ്റണമെന്നാണ് ടീം ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ ചർച്ച നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്പെയിൻ യാത്രക്ക് 13 ലക്ഷം ചെലവായതുസംബന്ധിച്ചും മന്ത്രി പ്രതികരിച്ചു. കേരളത്തിൻ്റെ കായിക വികസനവുമായി ബന്ധപ്പെട്ടാണ് സ്പെയിൻ അടക്കം വിദേശ രാജ്യങ്ങളിൽ പോയത്. ആസ്ട്രേലിയ, ക്യൂബ അടക്കം നിരവധി രാജ്യങ്ങളിൽ പോയി കായിക വകുപ്പ് കരാറുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായാണ് സംസ്ഥാന കായിക നയം ഉണ്ടാക്കിയത്. ഇതിൻ്റെ തുടർച്ചയായാണ് ഇന്ത്യക്കും കായിക നയം ഉണ്ടാക്കിയത്. ഇത് കേരള കായിക നയത്തിന് അംഗീകാരമാണ്, കായിക വികസനവുമായി കരാർ ഉണ്ടാക്കിയതിലൂടെ വരുമാനം വർധിപ്പിക്കാനും കേരളത്തിലെ കായിക താരങ്ങളുടെ വളർച്ചക്കും ഉപകരിക്കുമെന്നും മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു









0 comments