തെരഞ്ഞെടുപ്പായപ്പോൾ കഥകൾ ഇഷ്ടംപോലെ
‘മനോരമ മാത്രേ ആ സമൻസ് കണ്ടുള്ളൂ’

തിരുവനന്തപുരം: ‘മാസപ്പടി’ വ്യാജവാർത്തയുമായി കോൺഗ്രസ് നേതാവായ മാത്യു കുഴൽനാടൻ എംഎൽഎയെ സുപ്രീംകോടതിവരെ എത്തിച്ച് അടി വാങ്ങിക്കൊടുത്ത മലയാള മനോരമ പുതിയ കഥയുമായി ഇറങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകന് ഇഡി സമൻസ് എന്നതാണ് പുതിയ എപ്പിസോഡ്. സിഎംആർഎൽ– എക്‌സാലോജിക് കരാറിൽ മുഖ്യമന്ത്രിയുടെ മകൾക്ക് മാസപ്പടി എന്ന വാർത്തയ്‌ക്ക് അച്ചടിച്ച കടലാസിന്റെ വിലപോലുമുണ്ടായില്ലെന്ന സങ്കടം തീർക്കാനാകും പുതിയ കഥ.
ആദ്യദിവസം ഒരു ലേഖകൻ എഴുതിയത് ക്ലച്ച്‌പിടിക്കാത്തതിനാൽ, ഞായറാഴ്‌ച രണ്ടുപേരായി എഴുത്ത്. അതോ, പരസ്‌പര വിരുദ്ധവും വായിച്ചതേ ചവറ്റുകുട്ടയിലിടേണ്ടതുമായവ. എന്നാൽ, യുഡിഎ-ഫിന് പ്രസ്‌താവനയ്‌ക്കുള്ള പോയിന്റ് നൽകലാണ് ലക്ഷ്യമെന്നതിനാൽ വലിയ തലക്കെട്ടിൽ സ്ഥാനംപിടിച്ചു.
ലൈഫ് മിഷൻ കേസിൽ പ്രതിയായ സ്വപ്‌ന സുരേഷ് പറഞ്ഞതുകേട്ട് 2023ൽ ഇഡി അയച്ച സമൻസ് മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരൺ കൈപ്പറ്റിയില്ല, മറുപടിയും നൽകിയില്ലെന്നാണ് കണ്ടെത്തൽ. വർഷം രണ്ടു കഴിഞ്ഞു. അന്വേഷണ ഏജൻസി നോട്ടീസ് അയച്ചാൽ കൈപ്പറ്റാതിരിക്കാനോ ഹാജരാകാതിരിക്കാനോ നിയമപരമായി കഴിയുമോ എന്ന ചെറിയ സംശയംപോലും ലേഖകനില്ല.
സമൻസിനെക്കുറിച്ച് മുഖ്യമന്ത്രി പാർടിയെ അറിയിച്ചില്ലത്രെ. കിട്ടാത്ത സമൻസ് എന്നുതന്നെയാണ് മനോരമ പറയുന്നത്. കിട്ടിയതിനല്ലേ മറുപടി നൽകാനാവൂ.
മകൾക്കെതിരായ ഇഡിയുടെ നീക്കവും പാർടിയെ അറിയിച്ചില്ല എന്നുമുണ്ട്.
മാധ്യമങ്ങൾ ചോദിച്ചപ്പോൾ സമൻസിനെക്കുറിച്ച് അറിയില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞത്രെ. മനോരമ ലേഖകനല്ലേ ആ സമൻസ് കണ്ടിട്ടുള്ളൂ. ലൈഫ് മിഷൻ ആരോപണം പൊളിഞ്ഞിട്ട് വർഷങ്ങളായെങ്കിലും തെരഞ്ഞെടുപ്പ് അടുത്തതിനാൽ മനോരമയ്‌ക്ക് അതൊന്നും പ്രശ്‌നമല്ല.









0 comments