ലാൽസലാമിൽ പാടാൻ ലാലും; മഹാനടനെ കേരളം ഇന്ന് ആദരിക്കും

മോഹൻലാൽ | Photo: എ ആർ അരുൺരാജ്
തിരുവനന്തപുരം: ദാദാ സാഹെബ് ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിനെ ആദരിക്കുന്ന മലയാളം വാനോളം, ലാൽസലാം പരിപാടിയിൽ രാഗമോഹനം എന്ന കലാവിരുന്നിൽ പാടാൻ മോഹൻ ലാലും.
ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷമാണ് ടി കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന പ്രത്യേക കലാവിരുന്ന് "രാഗമോഹനം.' ശ്രാവണയുടെ സോളോ വയലിന്‍ പ്രകടനത്തോടെയാണ് തുടങ്ങുന്ന കലാവിരുന്നിൽ എം ജി ശ്രീകുമാർ ആദ്യഗാനം പാടും. സുജാത, സിതാര, മഞ്ജരി, ജ്യോത്സന, മൃദുല വാരിയർ, നിത്യ മാമ്മൻ, സയനോര, രാജലക്ഷ്‌മി, റിമി ടോമി, നന്ദിനി, രഞ്ജിനി ജോസ്, ലക്ഷ്‌മി ഗോപാലസ്വാമി എന്നിവരും ഗാനാർച്ചനയിൽ പങ്കെടുക്കം.
തുടർന്ന് മോഹന്‍ലാലിന്റെ നടനചാതുരിക്ക് സമര്‍പ്പണമായി കഥകളി ആചാര്യന്‍ കലാമണ്ഡലം സുബ്രഹ്മണ്യന്റെ "തിരനോട്ടം.’ മോഹന്‍ലാലിന്റെ നായികമാരായെത്തിയ മേനക, അംബിക, ശോഭന, ഉര്‍വശി, രഞ്ജിനി, മീന, ലക്ഷ്‌മി ഗോപാലസ്വാമി, മാളവിക മോഹനന്‍ എന്നിവരും വേദിയിലെത്തും. പരിപാടിയിൽ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും.
മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, ജി ആര്‍ അനില്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവരുള്‍പ്പെടെ രാഷ്‌ട്രീയ-–സാംസ്‌കാരിക-–സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
'മലയാളം വാനോളം, ലാൽസലാം' ഇന്ന്
തിരുവനന്തപുരം: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടി മലയാളപ്പെരുമ വാനോളം ഉയർത്തിയ മഹാനടൻ മോഹൻലാലിന് സംസ്ഥാന സർക്കാർ നൽകുന്ന ആദരം ശനിയാഴ്‌ച.
'മലയാളം വാനോളം, ലാൽസലാം’ പരിപാടി വൈകിട്ട് 4.30 മുതല്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി മോഹന്‍ലാലിനെ ആദരിക്കും. കവി പ്രഭാവര്‍മ്മ രചിച്ച പ്രശസ്‌തിപത്രവും സമര്‍പ്പിക്കും. പ്രവേശനം സൗജന്യം.
പരിപാടിയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി മന്ത്രിമാരായ സജി ചെറിയാനും വി ശിവന്‍കുട്ടിയും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ കെ മധു, സംസ്ഥാന ചലച്ചിത്ര പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ കെ മധുപാല്‍, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ, ടി കെ രാജീവ്കുമാര്‍ എന്നിവരും പങ്കെടുത്തു.









0 comments