യൂത്ത് കോൺഗ്രസും മുസ്ലിം ലീഗും സർക്കാരിന് പണം കൈമാറില്ലെന്ന് പറഞ്ഞത് വെട്ടിക്കാൻ
മുണ്ടക്കൈ ഫണ്ട് വെട്ടിക്കൽ ; പിരിച്ച കണക്ക് പുറത്തുവിടണം :

തിരുവനന്തപുരം
മുണ്ടക്കൈ ദുരന്തബാധിതർക്ക് വീടുനിർമിക്കാനെന്ന പേരിൽ പിരിച്ച ഫണ്ടിന്റെ കണക്ക് പുറത്തുവിടാൻ പോലും പറ്റാത്തനിലയിലാണ് യൂത്ത് കോൺഗ്രസും കോൺഗ്രസും മുസ്ലിം ലീഗുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഫണ്ട് കൈയിട്ടുവാരിയതിനാലാണ് പൊതുസമൂഹത്തിനുമുന്നിൽ കണക്ക് അവതരിപ്പിക്കാത്തത്. വെട്ടിക്കാൻ വേണ്ടിയാണ് സർക്കാരിന് ഫണ്ട് കൈമാറില്ല എന്ന് പറഞ്ഞത് –-അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യൂത്ത് കോൺഗ്രസിന്റെ പിരിവിനെക്കുറിച്ച് നിരവധി പരാതികളുണ്ട്. ഒരു നിയോജക മണ്ഡലത്തിൽനിന്ന് രണ്ടര ലക്ഷം രൂപ പിരിക്കാനാണവർ തീരുമാനിച്ചത്. 140 നിയോജകമണ്ഡലങ്ങളുണ്ട്. പായസ ചലഞ്ചും ബിരിയാണി ചലഞ്ചും നടത്തി. പ്രവാസികളിൽനിന്നും വ്യവസായികളിൽനിന്നും പിരിച്ചു. എന്നിട്ടും 89 ലക്ഷമേ കിട്ടിയുള്ളു എന്നാണ് പറയുന്നത്. സ്‌മാരകങ്ങൾ നിർമിക്കാൻ പിരിച്ച് ഫണ്ട് വെട്ടിക്കുന്ന കോൺഗ്രസാണ് ഇവർക്ക് മാതൃക. ഗത്യന്തരമില്ലാതെയാണ് പി ജെ കുര്യനും തിരുവഞ്ചൂരും യൂത്ത് നേതാക്കളെ തള്ളിപ്പറഞ്ഞത്. അതേസമയം ഡിവൈഎഫ്‌ഐ 20 കോടി രൂപ നൽകി. അതുൾപ്പെടെ വിനിയോഗിച്ച് വയനാട്ടിൽ ടൗൺഷിപ് നിർമാണം അതിവേഗം പുരോഗമിക്കുകയാണ്.
മുസ്ലിംലീഗിന്റെ പിരിവിന്റെ സ്ഥിതിയും വ്യത്യസ്‌തമല്ല. വീട് നിർമിക്കാനെന്ന പേരിൽ വയനാട്ടിൽ ഭൂമി വാങ്ങാൻ യഥാർഥ വിലയുടെ നാലിരട്ടിവരെ ചെലവിട്ടു. നിർമാണത്തിന് അനുമതിയില്ലാത്ത ഭൂമിയാണ് വാങ്ങിക്കൂട്ടിയത് എന്നാണ് റവന്യൂ ഉദ്യോഗസ്ഥരുടെ റിപ്പോർട്ട്. ദുരന്തബാധിതരെ സഹായിക്കുകയായിരുന്നില്ല ലീഗിന്റെയും ഉദ്ദേശ്യമെന്ന് വ്യക്തം.
മുണ്ടക്കൈ ദുരന്തത്തിൽ സിപിഐ എം ഫണ്ട് സമാഹരിച്ചിട്ടില്ല. എന്നാൽ, സംസ്ഥാനത്തെ മുഴുവൻ വീടുകളും പ്രവർത്തകർ സന്ദർശിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാനഭ്യർഥിച്ചു. അതിന്റെ അക്കൗണ്ട് നമ്പറും നൽകി. അതു വൻവിജയമായിരുന്നെന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments