തൊണ്ണൂറ്റിയഞ്ചാം വയസ്സിൽ നോവലിസ്റ്റ്


ഡി കെ അഭിജിത്
Published on Aug 03, 2025, 01:32 AM | 1 min read
എം കെ സാനുവിലെ നോവലിസ്റ്റിന്റെ പിറവി 95–-ാംവയസ്സിൽ. "കുന്തീദേവി' എന്ന ആ നോവൽ കോവിഡ് കാലത്ത് അദ്ദേഹം എഴുതിത്തീർത്ത അഞ്ചു പുസ്‌തകങ്ങളിൽ ഒന്നാണ്.
2021ൽ സാനു മാഷ് ആശുപത്രിയിൽ കഴിയുമ്പോഴാണ് നോവൽ പുറത്തിറങ്ങിയത്.
‘‘കുന്തീദേവിയെക്കുറിച്ചുള്ള കഥാഖ്യാനം സ്ഥിരമായ രീതിയിൽ എഴുതിയത് ശരിയായില്ലെന്ന് എനിക്കുതന്നെ തോന്നി. തുടർന്ന് അവലംബിച്ച പുതിയ രീതിയിലാണ് നോവൽ രചിക്കപ്പെട്ടത്’– ആമുഖപ്രസ്‌താവനയായി അദ്ദേഹം വിശദീകരിച്ചത് ഇങ്ങനെ. കേട്ടറിയുകയും വായിച്ചറിയുകയും ചെയ്‌ത കാലംമുതൽ കുന്തീദേവി തന്റെ മനസ്സിൽ സ്ഥാനംപിടിച്ചെന്നും എഴുതിയിട്ടുണ്ട്.
മഹാഭാരത ഇതിഹാസത്തിലെ കുന്തീദേവിയുടെ ആത്മസംഘർഷങ്ങളാണ് നോവലിൽ ആവിഷ്‌കരിച്ചത്. കുന്തിയുടെ ചിന്തകൾ സ്വതന്ത്രമാണ്. ആചാര്യർ സൃഷ്‌ടിച്ചെടുത്ത സദാചാര നിയമങ്ങളെ ചോദ്യംചെയ്യുന്ന സ്‌ത്രീ സ്വത്വമായി, പുതിയ കാലത്തിന്റെ പ്രതീകമായാണ് കുന്തിയെ മാഷ് അവതരിപ്പിച്ചത്. ധർമവും സദാചാരവുമൊക്കെ മാറാം. അതിനാൽ ധർമവിശ്വാസത്തിൽനിന്നല്ല, സഹനത്തിന്റെ കനലിൽനിന്നാണ് തനിക്ക് ഉന്മേഷം ലഭിക്കുന്നതെന്ന് കുന്തി പറയുന്നുണ്ട്. സാനു മാഷിന്റെ ആത്മകഥ ‘കർമഗതി’പുറത്തിറക്കിയ ഗ്രീൻ ബുക്‌സാണ് നോവലിന്റെയും പ്രസാധകർ.









0 comments