തദ്ദേശ തെരഞ്ഞെടുപ്പ് - കരട് വോട്ടർ പട്ടിക: 3 ദിവസത്തിനകം ലഭിച്ചത് ഒന്നേകാൽ ലക്ഷം അപേക്ഷകൾ

voter list
വെബ് ഡെസ്ക്

Published on Jul 26, 2025, 07:43 PM | 1 min read

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ കരട് വോട്ടർപട്ടിക സംബന്ധിച്ച് 3 ദിവസത്തിനകം ലഭിച്ചത് ഒന്നേകാൽ ലക്ഷം അപേക്ഷകൾ. അപേക്ഷകളിൽ 105948 എണ്ണം പേര് ചേർക്കുന്നതിനും, മറ്റുളളവ ഭേദഗതി, സ്ഥാനമാറ്റം, ഒഴിവാക്കൽ എന്നിവയ്ക്കുമാണ്. പേര് ചേർക്കുന്നതിനും പട്ടികയിലെ ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും ഒരു വാർഡിൽ നിന്ന് മറ്റൊരു വാർഡിലേക്കോ പോളിംഗ് സ്റ്റേഷനിലേക്കോ സ്ഥാനമാറ്റം വരുത്തുന്നതിനും പേര് ഒഴിവാക്കുന്നതിനുമുളള അപേക്ഷകൾ ആഗസ്ത് 7 വരെ നൽകാം.


കമീഷന്റെ sec.kerala.gov.in വെബ്സൈറ്റിലാണ് ഓൺലൈൻ അപേക്ഷകൾ നൽകേണ്ടത്. പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിന് ഓൺലൈനായി രജിസ്റ്റർ ചെയ്ത് പ്രിന്റൗട്ട് ഒപ്പിട്ട് ഇആർഒയ്ക്ക് ലഭ്യമാക്കണം. ഫാറം 5 ലെ ആക്ഷേപം നേരിട്ടോ തപാലിലൂടെയോ നൽകുന്നതും സ്വീകരിക്കും.


ജൂലൈ 23ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ ആകെ 2,66,78,256 വോട്ടർമാർ ഉണ്ടായിരുന്നു. 2020 ലെ പൊതുതെരഞ്ഞെടുപ്പിൽ ഉപയോഗിച്ച വോട്ടർപട്ടിക ഉപതെരഞ്ഞെടുപ്പുകൾക്കായും 2023 ലും 2024 ലും സമ്മറി റിവിഷൻ നടത്തിയും പുതുക്കിയാണ് കരട് പട്ടിക തയ്യാറാക്കിയിരുന്നത്. അത്തരത്തിൽ പുതുക്കിയ വോട്ടർ പട്ടികയിലെ ഒരു വോട്ടറെപ്പോലും ഒഴിവാക്കാതെയാണ് പുതിയ വാർഡുകളിലേക്കുളള കരട് പട്ടിക തയ്യാറാക്കിയത്.


മരണപ്പെട്ടതോ താമസം മാറിയതോ, ഇരട്ടിപ്പോ ആയ 8,76,879 അനർഹരെ 2020 ലെയോ അതിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പിലെയോ പട്ടികയിൽ നിന്നും ഒഴിവാക്കി. പേര് ചേർക്കുന്നതിന് അപേക്ഷിച്ച 57,460 പേരെ ഉൾപ്പെടുത്തിയുമാണ് 2023 ൽ സമ്മറി റിവിഷൻ നടത്തിയത്. 2024 ൽ അത്തരത്തിൽ അനർഹരായ 4,52,951 പേരെ ഒഴിവാക്കിയും അർഹതപ്പെട്ട 2,68,907 പേരെ ചേർക്കുകയും ചെയ്തു.


വാർഡ് പുനർവിഭജനത്തെ തുടർന്ന് തദ്ദേശസ്ഥാപനങ്ങളിൽ നിലവിൽ ഉണ്ടായിരുന്ന വോട്ടർപട്ടിക പുതിയ വാർഡുകളിൽ ഡീലിമിറ്റേഷൻ ഉത്തരവ് അടിസ്ഥാനമാക്കിയാണ് പുനക്രമീകരിച്ചത്. നിലവിലെ വോട്ടർപട്ടിക പുതിയ വാർഡുകളിൽ പുനക്രമീകരിച്ചതിൽ പിശക് മൂലം വാർഡോ, പോളിംഗ് സ്റ്റേഷനോ മാറിയിട്ടുണ്ടെങ്കിൽ അവ തിരുത്തുന്നതിന് സ്വമേധയാ നടപടി സ്വീകരിക്കാൻ ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് കമീഷൻ നിർദേശം നൽകിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home