അങ്ങാടിയിൽ തോറ്റതിനോ ഈ പൊല്ലാപ്പ്


സി കെ ദിനേശ്
Published on Jan 24, 2025, 12:42 AM | 1 min read
മഞ്ചേശ്വരംമുതൽ പാറശാലവരെ യാത്രചെയ്യുന്ന ആർക്കും ദേശീയപാതയുടെ വികസനം മനസ്സിലാകും. വിഴിഞ്ഞത്തെത്തിയ കൂറ്റൻ കപ്പലുകൾ പറഞ്ഞുതരും തുറമുഖത്തിന്റെ സ്ഥിതി. പവർ കട്ടില്ലാത്ത കേരളം ഓർമിപ്പിക്കുന്നത് കൊച്ചി–-ഇടമൺ പവർ ഹൈവേ... നിയമസഭയിൽ വികസനത്തെക്കുറിച്ച് പറയാൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഏറെക്കാര്യങ്ങൾ.
സഭയിലെ യുഡിഎഫ് അംഗങ്ങളാകട്ടെ, എട്ടരവർഷത്തെ വികസന പ്രവർത്തനങ്ങളെ തള്ളിപ്പറയാൻ വസ്തുത കിട്ടാതെ ഗുരുതരമായ പ്രതിസന്ധിയിലും. അപ്പോഴാണ് പി സി വിഷ്ണുനാഥിന് ഉൾവിളി. ‘2013 ൽ യുഡിഎഫ് സർക്കാരാണ് ഹൈവേക്കുവേണ്ടി സ്ഥലമെടുത്തത്’ എന്ന്.
മുഖ്യമന്ത്രി മറ്റൊന്നും ചെയ്തില്ല, ദേശീയപാത അതോറിറ്റി അന്നത്തെ സർക്കാരിന് അയച്ച ഒരു കത്ത് വായിച്ചു. ‘സ്ഥലം ഏറ്റെടുക്കാൻ നിങ്ങൾ തയ്യാറാകാത്തതിനാൽ ഹൈവേ നിർമാണത്തിൽനിന്ന് പിൻമാറുന്നു, എൻഎച്ച് ഓഫീസും പൂട്ടുന്നു’. അവകാശവാദക്കഥ അവിടെ കഴിഞ്ഞു.
‘‘ആർഎസ്‌എസ്, ജമാഅത്ത് വോട്ട് വേണ്ട എന്ന് എൽഡിഎഫിനെപൊലെ പറയാനുള്ള ആർജവം എന്നെങ്കിലും യുഡിഎഫ് കാണിച്ചിട്ടുണ്ടോ‘‘ എന്ന്- കെ വി സുമേഷിന്റെ ചോദ്യം കേൾക്കാത്ത മട്ട് നടിച്ചൂ പ്രതിപക്ഷം.
ഒരു ക്ലാസുപോലും കോളേജിൽ എടുക്കാത്തവരെ യും വിസിമാരാക്കി യുഡിഎഫ് സർക്കാർ. അതാണോ യുജിസി പോലും മാതൃകയാക്കുന്നത് എന്ന് കരട് ചട്ടം ഓർമിപ്പിച്ച മുഖ്യമന്ത്രിയുടെ വാക്കുകൾ കുറിക്കുകൊണ്ടു. സ്വന്തം പാർടിക്കാര്യത്തിൽ ഒട്ടും തൃപ്തിയാകാത്ത വി ഡി സതീശൻ വ്യാഴാഴ്ചയും പതിവ് കാട്ടിക്കൂട്ടൽ നടത്തി.
വൈദ്യുതി വകുപ്പിനെ കുറിച്ച് വസ്തുതയല്ലാത്തവ തട്ടിവിടുന്നത് തുടർന്നപ്പോൾ മന്ത്രി കൃഷ്ണൻകുട്ടി എഴുന്നേറ്റു. ഉടൻ സതീശന്റെ ക്ഷോഭം ഇങ്ങനെ, ‘‘നിങ്ങൾ അവിടെയിരിക്ക്, ഞാൻ പറയട്ടെ ’’ എന്ന്.
രണ്ടു പക്ഷത്തുള്ളവരും ഞെട്ടി.പ്രതിപക്ഷ നേതാവിന് എന്തുപറ്റിയെന്ന ചോദ്യത്തോടെ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞ കാര്യങ്ങളാണ് അപ്പോൾ സഭയിൽ മുഴങ്ങിയത്. ‘അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന ചൊല്ല് പ്രകാരമാണെങ്കിൽ കോൺഗ്രസ് പാർടിയെന്ന അങ്ങാടിയിൽ തോൽക്കുന്നതിനാണോ ഈ പൊല്ലാപ്പൊക്കെ.









0 comments