തൊഴിലാളി പീഡനം: ലേബർ ഓഫീസർ റിപ്പോർട്ട് നൽകി

കൊച്ചി: പെരുമ്പാവൂർ അറയ്‌ക്കപ്പടിയിലെ കെൽട്രോ ഡയറക്ട് മാർക്കറ്റിങ് സ്ഥാപനത്തിൽ തൊഴിലാളികളെ കഴുത്തിൽ ബെൽറ്റിട്ട് മുട്ടിൽ നടത്തിച്ച സംഭവത്തിൽ ലേബർ കമീഷണർക്ക് ജില്ലാ ലേബർ ഓഫീസർ റിപ്പോർട്ട് നൽകി. തൊഴിൽമന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരം ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്) പി ജി വിനോദ്‌കുമാറിന്റെ നേതൃതൊഴിലാളി പീഡനം: ലേബർ ഓഫീസർ റിപ്പോർട്ട് നൽകിത്വത്തിലുള്ള ഏഴംഗ സംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകിയത്. പാലാരിവട്ടം ജനതാ റോഡിലെ ഹിന്ദുസ്ഥാൻ പവർ ലിങ്ക്‌സ് എന്ന സ്വകാര്യ സ്ഥാപനത്തിന്റെയും ഫ്രാഞ്ചൈസിയായ കെൽട്രോ മാർക്കറ്റിങ്ങിന്റെയും ഓഫീസുകളിൽ പരിശോധന നടത്തുകയും തൊഴിലാളികളുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു.
തൊഴിലാളികളെ പീഡിപ്പിച്ചിട്ടില്ലെന്നും ജനറൽ മാനേജരായിരുന്ന മനാഫിനെതിരെ മാനേജിങ് ഡയറക്ടർ വയനാട് സ്വദേശി ഹുബൈൽ നടപടിയെടുത്തതിലെ പ്രതികാരമാണ് പീഡിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ പുറത്തുവിടാൻ കാരണമെന്നുമാണ് പ്രാഥമിക നിഗമനം. പീഡനം നടന്നിട്ടില്ലെന്നാണ് ഇരകൾ നൽകിയ മൊഴിയിൽനിന്ന് അന്വേഷകസംഘത്തിന് ലഭിച്ച വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്.
മൂന്നുമാസം മുമ്പുള്ള ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഇതുസംബന്ധിച്ച ലേബർ ഓഫീസറുടെ റിപ്പോർട്ട് കമീഷണർ തൊഴിൽമന്ത്രിക്ക് കൈമാറി. തൊഴിൽ പീഡനം സംബന്ധിച്ച് വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വ്യക്തിവൈരാഗ്യത്തിന്റെ വിഷയവും ഉയർന്നിട്ടുണ്ട്. സംഭവം കണ്ടവരാരും പരാതിയുമായി വന്നിട്ടില്ല. അതിനാൽ വിശദമായി അന്വേഷിച്ച് രണ്ടുദിവസത്തിനകം റിപ്പോർട്ട് നൽകാൻ ലേബർ ഓഫീസറോട് നിർദേശിച്ചിട്ടുണ്ട്. റിപ്പോർട്ട് തൃപ്തികരമല്ലെങ്കിൽ ഐഎഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
മുൻ മാനേജർക്കെതിരെ കേസെടുത്തു
പെരുമ്പാവൂർ: കെൽട്രോ ഡയറക്ട് മാർക്കറ്റിങ് സ്ഥാപനത്തിലെ തൊഴിലാളിയെ കഴുത്തിൽ ബെൽറ്റിട്ട് നടത്തിക്കുന്ന വീഡിയോ പ്രചരിപ്പിച്ച കമ്പനി മുൻ മാനേജർക്കെതിരെ പെരുമ്പാവൂർ പൊലീസ് കേസെടുത്തു. വടകര പറക്കണ്ടിവീട്ടിൽ മനാഫിനെതിരെ കൊല്ലം സ്വദേശിനിയുടെ പരാതിയിലാണ് കേസ്.
യുവതിയുടെ കഴുത്തിൽ ബെൽറ്റിട്ട്, നിലത്ത് ചുരുട്ടിയിട്ട കടലാസ് കഷണം കടിച്ചെടുക്കാൻ മനാഫ് ആവശ്യപ്പെട്ടെങ്കിലും ഇവർ എഴുന്നേറ്റ് സംഭവത്തെ ചോദ്യംചെയ്‌തു. വീഡിയോ പിടിക്കാനുള്ള ശ്രമവും തടഞ്ഞു. സ്ഥാപനത്തിൽ ഇപ്പോഴും ജോലിയെടുക്കുന്ന യുവതി പീഡനത്തിന്റെ സമാനമായ വീഡിയോ ദൃശ്യങ്ങൾ വാർത്തയിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചതോടെയാണ് പൊലീസിൽ പരാതി നൽകിയത്.








0 comments