കെഎസ്ആർടിസിയിൽ ഒന്നിന് മുമ്പേ ഇത്തവണയും ശമ്പളം അക്കൗണ്ടിലെത്തി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളവും ഒന്നാം തീയതിക്ക് മുമ്പേ അക്കൗണ്ടുകളിലെത്തി. ഏപ്രിൽ മുതൽ അതാത് മാസത്തെ ശമ്പളം മാസാവസാനം സര്‍ക്കാര്‍ നൽകിവരിയാണ്. ജീവനക്കാർക്ക് വാക്ക് നൽകിയ ഫെസ്റ്റിവൽ അലവൻസും ബോണസും നാളെ വിതരണം ചെയ്യുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു.
ഓണം ബോണസായി 3000 രൂപയാണ് വിതരണം ചെയ്യുക. പൊതുമേഖല സ്ഥാപനങ്ങളിലെയും കോർപറേഷനുകളിലെയും ഉത്സവബത്ത സംസ്ഥാന സർക്കാർ വർധിപ്പിച്ചതിനാൽ മുൻവർഷത്തേക്കാൾ 250 രൂപ കൂട്ടിയാണ് തുക അനുവദിക്കുന്നത്. ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതി നൽകുമെന്ന് മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും പ്രഖ്യാപിച്ചിരുന്നു. തുടർന്നുള്ള മാസങ്ങളിലും കെഎസ്ആർടിസി ജീവനക്കാരുടെ മുഴുവൻ ശമ്പളവും ഒന്നാം തീയതി ഒറ്റത്തവണയായി നൽകും. ഇതിന് പുറമെ കെഎസ്ആർടിസിയും എസ്ബിഐയും ചേർന്നുള്ള ഇൻഷുറൻസ് പദ്ധതി ജൂൺ മുതൽ നടപ്പായി കഴിഞ്ഞു. സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായിരുന്നു പദ്ധതി. ഇൻഷുറൻസിനായി ജീവനക്കാർ ഒരു രൂപ പോലും പ്രീമിയം അടയ്‌ക്കേണ്ട എന്നതായിരുന്നു പ്രത്യേകത.
ജീവനക്കാർ അപകടത്തിൽ മരിച്ചാൽ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരമായി ലഭിക്കും. അപകടത്തിൽ പൂർണ വൈകല്യം സംഭവിച്ചാൽ ഒരു കോടി രൂപയും ഭാഗീക വൈകല്യം സംഭവിച്ചാൽ 80 ലക്ഷം രൂപയും ലഭിക്കും. ഗ്രൂപ്പ് ടേം ലൈഫ് ഇൻഷുറൻസ് ആറ് ലക്ഷവും ലഭിക്കും. 1995 രൂപ വാർഷിക പ്രീമിയം അടച്ചാൽ രണ്ടുലക്ഷം മുതൽ 15 ലക്ഷം രൂപ വരെയാണ് പരിരക്ഷയുള്ള ആരോഗ്യഇൻഷുറൻസും നടപ്പായി. ജീവനക്കാരുടെ പങ്കാളിയ്ക്കും രണ്ടു മക്കൾക്കും പദ്ധതിയുടെ ഗുണഫലം ലഭിക്കുന്നുണ്ട്. ഒരു വർഷം 2495 രൂപ അടച്ചാൽ മൂന്ന് ലക്ഷം മുതൽ 30 ലക്ഷം വരെയാണ് ചികിത്സാ സഹായം. സൂപ്പർ ടോപ്പ്- അപ്പ് ഹെൽത്ത് ഇൻഷുറൻസിൽ വരുന്ന പദ്ധതിയിൽ ഭൂരിഭാഗം ജീവനക്കാരും ചേർന്നു.









0 comments