പാലോട് രവിയുടെ തുറന്നുപറച്ചിലിൽ നടപടി വരും; എഐസിസിയുമായി ബന്ധപ്പെട്ടെന്ന് സണ്ണി ജോസഫ്

പാലോട് രവി, സണ്ണി ജോസഫ്
കൊച്ചി: എൽഡിഎഫ് ഭരണം തുടരുമെന്നുള്ള തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിയുടെ തുറന്നുപറച്ചിലിൽ നടപടിക്കൊരുങ്ങി കോൺഗ്രസ് നേതൃത്വം. എഐസിസി നേതാക്കളുമായി ബന്ധപ്പെട്ടെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.
പുറത്തുവന്ന ഫോൺ സംഭാഷണം പാലോട് രവി നിഷേധിച്ചിട്ടില്ല. അദ്ദേഹവുമായി സംസാരിച്ചു. വിഷയം പാർടിയുടെ പരിഗണനയിലുണ്ടെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
കോൺഗ്രസ് പ്രാദേശിക നേതാവുമായുള്ള രവിയുടെ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. കേരളത്തിൽ എൽഡിഎഫിന് തുടർഭരണമുണ്ടാകുമെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാമതാവുകയും സംഭാഷണത്തിൽ ഡിസിസി പ്രസിഡന്റ് തുറന്നുപറഞ്ഞു. കോൺഗ്രസിലുണ്ടെന്ന് പറയുന്നവർ ബിജെപിയിലേക്കും മറ്റേതെങ്കിലും പാർടിയിലേക്കും പോകും. പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് എടുക്കാചരക്കായി മാറും. നാട്ടിലിറങ്ങി നടന്ന് ജനങ്ങളോട് സംസാരിക്കാൻ 10 ശതമാനം സ്ഥലത്തേ പാർടിക്ക് ആളുള്ളൂ. ആർക്കും പരസ്പര ബന്ധമോ സ്‌നേഹമോ ഇല്ല, എങ്ങനെ കാല് വാരാമോ അതാണ് ചെയ്യുന്നത്- പാലോട് രവി ഫോൺ സംഭാഷണത്തിൽ പറഞ്ഞു.
എന്നാൽ സംഭാഷണം പുറത്തുവന്നതോടെ നല്ല ഉദ്ദേശത്തിൽ പറഞ്ഞ കാര്യമാണെന്നായിരുന്നു പാലോട് രവിയുടെ വിശദീകരണം.









0 comments