കോട്ടയം നഗരസഭയിലെ പെൻഷൻ അഴിമതി ; യുഡിഎഫ് ഭരണസമിതിക്കും പങ്ക്

കോട്ടയം : കോട്ടയം നഗരസഭയിലെ മൂന്നുകോടിരൂപയുടെ പെൻഷൻ തട്ടിപ്പിൽ യുഡിഎഫ് ഭരണസമിതിക്കും കൂടുതൽ ഉദ്യോഗസ്ഥർക്കും പങ്ക്. ഇത് വ്യക്തമാക്കുന്ന തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ട് പുറത്തുവന്നു. നഗരസഭയിൽ ഒരു ഫയലും കൃത്യമായി സൂക്ഷിക്കാത്തത് ജീവനക്കാരനായിരുന്ന പ്രതി അഖിൽ സി വർഗീസിന് തട്ടിപ്പുനടത്താൻ സൗകര്യമൊരുക്കി. സർവീസ് പെൻഷൻ, ഫാമിലി പെൻഷൻ എന്നിവയുടെ ഗുണഭോക്താക്കളുടെ വിവരംപോലും രജിസ്റ്ററിലില്ല. 2024 മേയിലും, ജൂലൈയിലും വിതരണം ചെയ്‌ത പെൻഷൻതുകയുടെ മാന്വൽ ലിസ്‌റ്റിൽ യഥാക്രമം 55.83ലക്ഷം, 54.10ലക്ഷം എന്നാണുള്ളത്. ഇതി മാത്രം 14 ലക്ഷംരൂപ കുറവുണ്ട്.
തുക പ്രതിയുടെ അമ്മ പി ശ്യാമളയുടെ അക്കൗണ്ടിലേക്ക് അയച്ചതായി കണ്ടെത്തി. അതത് സമയത്ത് പരിശോധിച്ചെങ്കിൽ ഇത് കണ്ടെത്താമായിരുന്നു. പ്രതി കോട്ടയം നഗരസഭയിൽനിന്ന് മാറിയ ശേഷവും പെൻഷൻ വിതരണച്ചുമതല അനധികൃതമായി നൽകി. എക്സൽ ഷീറ്റ് തയ്യാറാക്കി സ്വന്തം മെയിൽ ഐഡിയിൽനിന്ന് പ്രതി നഗരസഭയുടെ ഐഡിയിലേക്ക് അയച്ചു. ഇത് പരിശോധനയില്ലാതെ ബാങ്ക് ഓഫ് മഹാരാഷ്‌ട്രയുടെ കോട്ടയം ശാഖയിലേക്ക് നഗരസഭ നൽകി. സെക്ഷന്റെ ചുമതല മുൻപരിചയമില്ലാത്ത ജെപിഎച്ച്‌എൻ തസ്‌തികയിലുള്ള ജീവനക്കാരിക്ക് നൽകിയാണ് ഈ തട്ടിപ്പിന് സൗകര്യമൊരുക്കിയത്.
മസ്‌റ്ററിങ് സംബന്ധിച്ച രജിസ്‌റ്ററും ഫയലും പരിശോധനാസമയത്ത് ഹാജരാക്കിയില്ല. ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാതെ സെക്രട്ടറി
ഇതെല്ലാം സാക്ഷ്യപ്പെടുത്തി. അക്കൗണ്ടന്റും ശ്രദ്ധിച്ചില്ല. നഗരസഭയിൽ കൂടുതൽ വിശദമായ പരിശോധന വേണമെന്നും വീഴ്‌ചവരുത്തിയ സെക്രട്ടറി, പിഎടു സെക്രട്ടറി, സൂപ്രണ്ട്, അക്കൗണ്ടന്റ് എന്നിവർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഭരണസമിതിയുടെ പിന്തുണയില്ലാതെ തട്ടിപ്പ് നടത്താനാകില്ലെന്നാണ് വിലയിരുത്തൽ. 2024 ആഗസ്‌ത് എട്ടിനായിരുന്നു ജോയിന്റ് ഡയറക്ടറുടെ പരിശോധന. പ്രതി അഖിൽ ഒളിവിലാണ്.









0 comments